-->
തൊടുപുഴ: ആശങ്കയുണര്‍ത്തി ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞവര്‍ഷം 14 പേരാണ് അസുഖം ബാധിച്ച് മരിച്ചത്. നിലവില്‍ ഇരുപതോളം പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ജലാശയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യു ന്നവരും നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്നവരുമാണ് കൂടുതലും രോഗബാധിതര്‍. എലി മൂത്രത്തില്‍നിന്ന് മാത്രമല്ല, എലിപ്പനി പകരുന്നത്. നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെയും രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലര്‍ന്നും അസുഖം പകരും. പനി, തലവേദന, ക്ഷീണം, പേശി വേദന, കടുത്ത ക്ഷീണം, നടു വേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണം. കരളിനെ ബാധിക്കുന്നതോടെ സ്‌ഥിതി ഗുരുതരമാകും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പര്‍ക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. ശരീരത്തില്‍ മുറിവുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങാതിരിക്കുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികളെ നിയന്ത്രിക്കാന്‍ ഭക്ഷണാവശിഷ്‌ടങ്ങള്‍ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം മുന്‍കരുതല്‍ സ്വീകരിക്കണം. മലിനജലത്തില്‍ ചവിട്ടേണ്ടി വന്നാല്‍ കാലുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകണം. കുടിവെള്ളം തിളപ്പിച്ച് ഉപയോഗി ക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍, കൃഷിക്കാര്‍, നിര്‍മ്മാണ- പെയിന്റിങ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ക്ഷീരകര്‍ഷകര്‍, മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍, അടുക്കളത്തോട്ടം, പൂന്തോട്ടം പരിപാലന മേഖലയിലുള്ളവര്‍.
പ്രതിരോധം മുഖ്യം
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം
കട്ടികൂടിയ റബ്ബര്‍ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണം നടത്തുക
മുറിവുകള്‍ മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാന്‍ഡേജ് ഉപയോഗിക്കുക.
രോഗം മൂര്‍ച്‌ഛിച്ചാല്‍ കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം എന്നിവയെ ബാധിക്കും. ജീവനും അപകടത്തിലാകും. പനി മൂന്നു ദിവസത്തിലേറെ നീണ്ടാല്‍ ചികിത്സ തേടണം. പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ഉടനടി അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം. വേദന സംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ ഒരു കാരണ വശാലും ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ നേരിട്ട് വാങ്ങി കഴിക്കരുത്.