-->
പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രയ്‌ക്ക് ഇനി പത്തു ദിവസം മാത്രം ശേഷിക്കെ കാടുമൂടിയും ടാറിങ് ഇളകി കുണ്ടും കുഴിയുമായി കിടക്കുന്ന പാത സഞ്ചാരയോഗ്യമാക്കാന്‍ നടപടിയില്ല. പന്തളത്തുനിന്ന് ആരംഭിച്ച് വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തിരുവാഭരണ പാതയ്‌ക്ക് 83 കിലോമീറ്ററാണ് നീളം.
ഇതില്‍ 43 കിലോമീറ്റര്‍ ജനവാസമേഖലയും 40 കിലോമീറ്റര്‍ വനമേഖലയുമാണ്. ജനവാസ മേഖലയില്‍ കൂടി കടന്നുപോകുന്ന പാതയുടെ ഭാഗങ്ങള്‍ വിവിധ ഗ്രാമ, ജില്ലാ പഞ്ചായത്തുകളുടേയും കെ.എസ്.ടി.പി പെതുമരാമത്ത് വകുപ്പിന്റെയും കൈവശമാണ്. പാത സഞ്ചാര യോഗ്യമാക്കേണ്ട ചുമതലയും ഇവര്‍ക്കാണ്.പരമ്പരാഗത തിരുവാഭരണപാതയക്ക് അഞ്ചു മീറ്റര്‍ മുതല്‍ 42 മീറ്റര്‍വരെ വീതിയുണ്ടായിരുന്നു. പാതയില്‍ വ്യാപക കൈയേറ്റം മൂലം വീതി കുറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായതോടെ 2008-ല്‍ തിരുവാഭരണപാത സംരക്ഷണ സമിതി കോടതിയെ സമീപിച്ചു. കോടതിയുടെ ഇടപെടലിലൂടെ 2009 -ല്‍ കൈയേറ്റം കണ്ടെത്തി അളന്നു തിട്ടപ്പെടുത്തി അതിരുകല്ലുകള്‍ സ്‌ഥാപിച്ചെങ്കിലും ഇതുവരെയും കൈയേറ്റം പൂര്‍ണമായി ഒഴുപ്പിച്ചിട്ടില്ല. തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം ആയിരക്കണക്കിന് ഭക്‌തരാണ് പാതയിലൂടെ കാല്‍നടയായി സന്നിധാനത്തേക്ക് സഞ്ചരിക്കുന്നത്. തദ്ദേശ സ്‌ഥാപനങ്ങള്‍ മുന്‍കൈ എടുത്താണ് തിരുവാഭരണപാത എല്ലാവര്‍ഷവും സഞ്ചാരയോഗ്യമാക്കുന്നത്.
ഇക്കുറി ഇലക്ഷന്‍ കാലമായതും പുതിയ ഭരണസമിതി അധികാരമേല്‍ക്കാനുള്ള കാലതാമസവുമെല്ലാം മുന്നൊരുക്കങ്ങള്‍ അവതാളത്തിലാക്കി. പാതയിലെ കൈയേറ്റം ഒഴിപ്പിച്ച് കാടുവെട്ടിത്തെളിക്കുകയും അറ്റകുറ്റപ്പണി നടത്തി യുദ്ധകാല അടിസ്‌ഥാനത്തില്‍ നവീകരിക്കുകയും വേണം. പന്തളം മുതല്‍ പെരുനാട് വരെയുള്ള 12 വല്ലേജുകളിലൂടെയാണ് തിരുവാഭരണ പാത കടന്നുപോകുന്നത്. വിവിധ ഗ്രാമപഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, പി.ഡബ്ലു.ഡി, കെ.എസ്.ടി.പി എന്നിവരാണ് പാതയുടെ നിലവിലെ കൈവശാവകാശികള്‍. തിരുവാഭരണ പാതയില്‍നിന്നും സംരക്ഷിത മരങ്ങള്‍ നിയമവിരുദ്ധമായി മുറിച്ചുമാറ്റിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം. തീരുവാഭരണ പാതയില്‍ നിന്നും മുന്‍പും ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത് അന്വേഷിക്കുകയും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം.