-->
ചങ്ങനാശേരി: കുട്ടനാടിന്റെ പ്രവേശനകവാടമായ ചങ്ങനാശേരി ബോട്ടുജെട്ടിയുടെ പ്രതാപം നഷ്‌ടപ്പെട്ടു. മുന്‍ എം.എല്‍.എ സി.എഫ് തോമസിന്റെ കാലത്ത് ബോട്ട്‌ജെട്ടിയില്‍ മതില്‍ കെട്ടി വൈദ്യുത വിളക്കുകള്‍ സ്‌ഥാപിച്ച് മനോഹരമാക്കിയിരുന്നു. ഇതെല്ലാം തകര്‍ന്ന നിലയിലാണ്. പോള നിറഞ്ഞ് ജലഗതാഗതം തടസപ്പെടുന്നതു പതിവാണ്. വെള്ളപ്പൊക്ക വേളയില്‍ നഗരത്തിലേക്കു പ്രവേശിക്കാന്‍ കുട്ടനാട്ടിലെ യാത്രക്കാര്‍ക്കുള്ള ആശ്രയമാണ് ചങ്ങനാശേരി ജെട്ടി.
ചങ്ങനാശേരി ബോട്ട് ജെട്ടിയില്‍ നിന്നു നിരവധി സര്‍വീസുണ്ടായിരുന്നെങ്കിലും ഇന്ന് അവശേഷിക്കുന്നത് ഒരു സര്‍വീസ് മാത്രം. നേരത്തേ ചങ്ങനാശേരിയില്‍ നിന്നും ബോട്ടുകള്‍ ആലപ്പുഴയ്‌ക്കും പുളിങ്കുന്നിനും കോട്ടയത്തിനും സര്‍വീസ് നടത്തിയിരുന്നു. നിരവധി ബോട്ട് സര്‍വീസുകള്‍ ഉണ്ടായിരുന്ന സമയങ്ങളില്‍ നൂറുകണക്കിനു വിദേശ വിനോദസഞ്ചാരികള്‍ തേക്കടി, മൂന്നാര്‍ തുടങ്ങിയ സ്‌ഥലങ്ങള്‍ കണ്ടശേഷം ചങ്ങനാശേരി ജെട്ടിയിലെത്തി ആലപ്പുഴയ്‌ക്കു പോകുന്നതു പതിവായിരുന്നു. ഇപ്പോള്‍ ആകെയുള്ള ബോട്ട്‌സര്‍വീസ് രാവിലെ 8.30 ന് കാവാലത്തിനു പോയി 10.30 ഓടെ തിരികെ എത്തുകയും തുടര്‍ന്ന് 12.30ന് വീണ്ടും കാവാലത്തിനു പോയി തിരികെ എത്തുന്ന രീതിയിലാണ്. ചങ്ങനാശേരിയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും മറ്റുമാണ് ഈ ബോട്ടിനെ ഇപ്പോള്‍ ആശ്രയിക്കുന്നത്. നാലുവര്‍ഷം മുന്‍പു വിനോദസഞ്ചാരം ലക്ഷ്യമാക്കി സ്‌പീഡ് ലോഞ്ച് ബോട്ട് ജെട്ടിയില്‍ നിന്നും സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും മൂന്നു വര്‍ഷം മുന്‍പു നിലച്ചു.മാര്‍ക്കറ്റിനോടും പ്രധാന റോഡിനോടും ചേര്‍ന്നു സ്‌ഥിതി ചെയ്യുന്ന ബോട്ട് ജെട്ടിയില്‍ കായലോര ടൂറിസത്തിന്റെ സാധ്യതകള്‍ നിരവധിയാണ്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സഞ്ചരിക്കുന്ന റസേ്‌റ്റാറന്റ്, ശിക്കാര വള്ളങ്ങള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇകാര്യത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കണം. നേരത്തെ ടൂറിസം വികസനം ലക്ഷ്യം വച്ചു പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും നടപ്പിലായില്ല.
പുതുതായി വന്ന ചങ്ങനാശേരി നഗരസഭാ കൗണ്‍സില്‍ ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ വേണ്ട പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്ന ആവശ്യവും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.