-->
കോട്ടയം:ക്രിസ്‌മസ് ദിവസങ്ങളില്‍ ആഘോഷത്തിനായി ജില്ലയില്‍ വിറ്റഴിച്ചത് 120 ടണ്‍ ബീഫ്. പോത്ത്, എരുമ, കാള ഇനത്തില്‍പ്പെട്ട ഇറച്ചിയാണു കഴിഞ്ഞ 23 മുതല്‍ 25 വരെ ജില്ലയില്‍ ഇത്തരത്തില്‍ വിറ്റഴിച്ചത്. ശരാശരി 200 കിലോ വീതം കണക്കുകൂട്ടിയാല്‍ 600-700 ഉരുക്കളെയാണ് ഈ ദിവസങ്ങളില്‍ കശാപ്പ് ചെയ്‌തത്. പോത്ത്, എരുമ ഇറച്ചിയ്‌ക്കാണു ജില്ലയില്‍ ഡിമാന്റെങ്കിലും ഇത്തവണ ക്ഷാമം അനുഭവപ്പെട്ടതിനാല്‍ കാള ഇറച്ചിയും വ്യാപകമായി വിറ്റഴിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പ്പനയില്‍ 20 ടണ്ണിന്റെ വര്‍ധനയുണ്ടായെന്നാണ് ഇറച്ചി, തോല്‍ വ്യാപാരികളുടെ കണക്ക്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നു ശീതീകരിച്ചു കൊണ്ടു വന്ന് കുറഞ്ഞ വിലയ്‌ക്കു വിറ്റിരുന്ന ഇറച്ചിയുടെ വ്യാപാരം കുറഞ്ഞതും ക്രിസ്‌മസ് സീസണിലെ ഫ്രഷ് ഇറച്ചി വില്‍പ്പന വര്‍ധിക്കാന്‍ കാരണമായി. മുന്‍വര്‍ഷം 300-350 രൂപയ്‌ക്ക് ഇത്തരം ഇറച്ചി വ്യാപകമായി വിറ്റിരുന്നു. എന്നാല്‍, ഇത്തവണ ഈ കടകളില്‍ വില്‍പ്പന കുറഞ്ഞു.
അന്യസംസ്‌ഥാനങ്ങളില്‍ നിന്നു കൊണ്ടു വന്ന ഉരുക്കളെയാണു ക്രിസ്‌മസ് സീസണില്‍ കശാപ്പ് ചെയ്‌തത്. മാടുകളുടെ കുറവും കൊണ്ടുവരുന്നതിലെ ചെലവും മൃഗസംരക്ഷണമെന്ന പേരില്‍ അനധികൃതമായി തടയുന്നതും പണം പിരിക്കുന്നതുമെല്ലാം പ്രതിസന്ധിയാണെന്നു വ്യാപാരികള്‍ പറയുന്നു. മിക്കയിടങ്ങളിലും 440 രൂപയായിരുന്ന വില 460 രൂപയിലെത്താന്‍ ഇതു കാരണമായി. അന്യസംസ്‌ഥാനങ്ങളില്‍ നിന്നു കാലികളെ കൊണ്ടുവരുമ്പോള്‍ വിവിധയിങ്ങളിലുള്ള അനധികൃത പണപ്പിരിവ് തടയാന്‍ കഴിഞ്ഞാല്‍ കിലോയ്‌ക്ക് 50 രൂപ വരെ കുറച്ച് ഇറച്ചി വില്‍ക്കാന്‍ കഴിയുമെന്നു മീറ്റ് ഇന്‍ഡസ്‌ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എം.എ. സലിം പറയുന്നു.
മറ്റ് ഇറച്ചികളുടെ വില്‍പ്പനയും വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. പക്ഷിപ്പനിയെത്തുടര്‍ന്നു താറാവ് വില്‍പ്പനയില്‍ കുറവു വന്നുവെങ്കിലും കോഴി വില്‍പ്പന കൂടി. ഒപ്പം കൂടിയ വില ഇതുവരെ താഴ്‌ന്നിട്ടില്ല.
ഇന്നലെ കിലോയ്‌ക്ക് 167 രൂപ വരെയായിരുന്നു ഇറച്ചിക്കോഴി വില. കാര്യമായ ക്ഷാമം ഇല്ലാതിരുന്നിട്ടും സീസണ്‍ കച്ചവടത്തില്‍ നിന്നു ലാഭം കൊയ്യാന്‍ വില വര്‍ധിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്‌്.
അതേസമയം, പന്നിയിറച്ചി വില പലയിടങ്ങളിലും കുറഞ്ഞു.
ശരാശരി 400 രൂപയായിരുന്നു ജില്ലയിലെ പന്നിയിറച്ചി വില. എന്നാല്‍, ക്രിസ്‌മസ് ദിവസങ്ങളില്‍ 320-350 രൂപയ്‌്ക്ക് പന്നിയിറച്ചി വിറ്റ സ്‌ഥലങ്ങളുണ്ട്. അതേസമയം, വില വര്‍ധിപ്പിച്ച് 420 രൂപയ്‌ക്ക് വിറ്റ ഒറ്റപ്പെട്ട സ്‌ഥലങ്ങളുമുണ്ട്‌്.