-->
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് വിവാദച്ചുഴിയില്‍. ചടങ്ങിനായി ഒരുക്കിയ അമിത സന്നാഹങ്ങളും നിയന്ത്രണങ്ങളുമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. ജനപ്രതിനിധികള്‍ അധികാരമേല്‍ക്കുന്ന പൊതുചടങ്ങിനെ സ്വകാര്യ പരിപാടിയുടെ മാതൃകയില്‍ പാസ് ഏര്‍പ്പെടുത്തി നിയന്ത്രിക്കാനുള്ള നീക്കമാണ് വിവാദമായത്. പ്രത്യേകം സജ്‌ജമാക്കിയ ഹാളില്‍ വന്‍ സന്നാഹത്തോടെയാണ് ചടങ്ങ് ഒരുക്കിയിരിക്കുന്നത്.
ഹാളിലേക്ക് പ്രവേശിക്കാന്‍ മുന്‍കൂട്ടി വിതരണം ചെയ്‌ത പാസ് നിര്‍ബന്ധമാക്കിയതാണ് പ്രധാന തര്‍ക്കവിഷയം, തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ ക്ഷണിച്ചെത്തുന്നവരെ പോലും അകത്ത് പ്രവേശിപ്പിക്കാതെ, പുറത്ത് എല്‍.ഇ.ഡി വാളിലൂടെ ചടങ്ങ് കാണാനാണ് ഉദ്യോഗസ്‌ഥര്‍ സൗകര്യമൊരുക്കിയത്.
ഇതോടെ, സാധാരണ ജനകീയ ഉത്സവമായി നടക്കാറുള്ള സത്യപ്രതിജ്‌ഞാ ചടങ്ങ് ഉദ്യോഗസ്‌ഥര്‍ ഹൈജാക്ക് ചെയ്‌തെന്ന ആക്ഷേപം ശക്‌തമായി.സംഭവം വിവാദമാവുകയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിശദീകരണം തേടുകയും ചെയ്‌തതോടെ ഉദ്യോഗസ്‌ഥര്‍ ന്യായീകരണവുമായി രംഗത്തെത്തി. ആരെയും തടയില്ലെന്നും പാസ് വിശിഷ്‌ട അതിഥികള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിശ്‌ചയിച്ച സീറ്റുകള്‍ തിരിച്ചറിയാന്‍ മാത്രമാണെന്നുമാണ് പുതിയ വിശദീകരണം. എന്നാല്‍ ചടങ്ങിന്റെ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നത് വിവാദങ്ങളില്‍ നിന്ന് തടിയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം.കോഴിക്കോട് നിന്ന് എത്തിച്ച പ്രത്യേക തരം ടെന്റ് ഉപയോഗിച്ചാണ് താല്‍ക്കാലിക ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി വലിയ തുക ചെലവഴിക്കുന്നതും വിവാദത്തിന് ആക്കം കൂട്ടുന്നു. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് ഉണ്ടായ ഈ പാസ് വിവാദം സുഗമമായ തുടക്കത്തിന് കല്ലുകടിയായിരിക്കുകയാണ്.