-->
കോട്ടയം: നെല്‍ക്കര്‍ഷകരെ തളര്‍ത്തി യൂറിയ ക്ഷാമം. പുഞ്ചകൃഷിയില്‍ യൂറിയ പ്രയോഗം നടത്തേണ്ട സമയം അതിക്രമിച്ചിട്ടും പല കര്‍ഷകര്‍ക്കും യൂറിയ ലഭിച്ചിട്ടില്ല. മൂന്നുവട്ടം നടത്തേണ്ട യൂറിയ പ്രയോഗം ഒരു തവണ മുടങ്ങിയാല്‍ ഉത്‌പാദനത്തില്‍ വന്‍ കുറവുണ്ടാകുമെന്നു കര്‍ഷകര്‍ പറയുന്നു. പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയവരെയാണ് യൂറിയ ക്ഷാമം വലയ്‌ക്കുന്നത്‌്.
ഒരു ചാക്ക് യൂറിയ സബ്‌സിഡി നിരക്കായ 296 രൂപയ്‌ക്കാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത്‌്. മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ യൂറിയ ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്ന യൂറിയയുടെ അളവില്‍ കേന്ദ്രം കുറവു വരുത്തിയതായി കര്‍ഷകര്‍ പറയുന്നു. ഇതിനൊപ്പം വില്‍പ്പന ഏജന്‍സികള്‍, യൂറിയ നല്‍കണമെങ്കില്‍ മറ്റു വളങ്ങളും വാങ്ങണമെന്നു നിര്‍ബന്ധം പിടിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. 900, 1500 രൂപ നിരക്കിലുള്ള വളം വാങ്ങണമെന്നാണ് ആവശ്യം. കര്‍ഷകര്‍ ആവശ്യമില്ലാത്ത കീടനാശിനികള്‍ ഉള്‍പ്പെടെ വാങ്ങണമെന്നും നിര്‍ബന്ധം പിടിക്കുകയാണത്രേ.
ജില്ലയില്‍ എമ്പാടും പുഞ്ചകൃഷി ആരംഭിച്ചു കഴിഞ്ഞു. 40 ദിവസം വരെ പ്രായമായ നെല്‍ച്ചെടികളുണ്ട്. 20, 40, 60 ദിവസങ്ങളിലാണു യൂറിയ പ്രയോഗം നടത്തേണ്ടത്. കൃത്യ ഇടവേളകില്‍ യൂറിയ നല്‍കിയില്ലെങ്കില്‍ നെല്‍ച്ചെടികളുടെ വളര്‍ച്ചയെയും ഉത്‌പാദനത്തെയും ബാധിക്കും. മുന്‍ വര്‍ഷങ്ങളില്‍, സബ്‌സിഡി നിരക്കില്‍ എത്തിക്കുന്ന യൂറിയ മറിച്ചു വില്‍ക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
കൈത കര്‍ഷകര്‍ക്കായി വ്യാപകമായി യൂറിയ മറിച്ചുവിറ്റിരുന്നു.യൂറിയ ക്ഷാമത്തിനൊപ്പം ഫസല്‍ ബീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാതെ വരുന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കൃഷി നാശത്തിനു നഷ്‌ടപരിഹാരം നല്‍കുന്നതാണ് പദ്ധതി. കൃഷി നാശത്തിന്റെ തീവ്രത അനുസരിച്ചു ഹെക്‌ടറിന് 8000 രൂപ വരെ ലഭിക്കും. എന്നാല്‍, കര്‍ഷകര്‍ക്ക് പദ്ധതിയില്‍രജിസ്‌റ്റര്‍ ചെയ്യുവാന്‍ കഴിയാത്ത തരത്തില്‍ ലിങ്ക് കര്‍ഷകര്‍ക്കു തുറന്നു കൊടുക്കുന്നില്ല. മുന്‍ വര്‍ഷങ്ങളിലെ തുക അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരുമായി നിലനില്‍ക്കുന്ന തര്‍ക്കമാണു കാരണമെന്നാണു സൂചന. പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്യാനുള്ള സമയം കഴിയാറായിരിക്കേ അടിയന്തിര നടപടി വേണമെന്നാണു കര്‍ഷകരുടെ ആവശ്യം.
നെല്‍ക്കര്‍ഷകരെ പിഴിഞ്ഞ് മില്ലുകാര്‍
കോട്ടയം: വിരിപ്പുകൃഷിയുടെ നെല്ലു നല്‍കുന്ന കര്‍ഷകരെ പിഴിഞ്ഞ് മില്ലുകാര്‍. കിഴിവായി കൂടുതല്‍ നെല്ല് ആവശ്യപ്പെട്ടാണ് മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. കുറഞ്ഞത് 5 കിലോയെങ്കിലും കിഴിവു നല്‍കേണ്ട അവസ്‌ഥയിലാണ് കര്‍ഷകര്‍. നിലവില്‍ വെയില്‍ തെളിയുന്നുണ്ടെങ്കിലും മഴ എപ്പോള്‍ വേണമെങ്കിലും പെയ്യാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ മില്ലുകാര്‍ ചോദിക്കുന്ന കിഴിവിന് നെല്ല് നല്‍കുകയാണു കര്‍ഷകര്‍.വിരിപ്പു കൃഷിയുടെ നെല്ല് സംഭരണം അവസാന ഘട്ടത്തിലാണ്. പുഞ്ചയെ അപേക്ഷിച്ച് കുറവായതിനാല്‍ കര്‍ഷക സംഘടനകളും രാഷ്‌ട്രീയക്കാരും വിരിപ്പുകൃഷിയുടെ കാലത്തെ പ്രതിസന്ധികളില്‍ കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. കാലാവസ്‌ഥ വ്യതിയാനവും സംഭരണത്തിലെ തടസങ്ങളും മൂലം ഓരോ വര്‍ഷവും വിരിപ്പു കൃഷിയുടെ അളവു കുറയുകയാണെന്നും കര്‍ഷകര്‍ പറയുന്നു.