-->
എടത്വാ: നാടിന് തീരനോവായി വാഹനാപകടത്തില്‍ മരിച്ച വിഷ്‌ണുവിന്റെ അന്ത്യയാത്ര. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടന്നു. കോതമംഗലം കൊച്ചി-ധനുഷ് കോടി ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിലാണ് പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ തലവടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആനപ്രമ്പാല്‍ കറുത്തേരില്‍കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്‌ണു (21) മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് എടത്വായിലെ സ്വകാര്യ മോര്‍ച്ചറിയില്‍ നിന്നും വിലാപയാത്രയായി വിഷ്‌ണുവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചു.
മാതാവ് സിന്ധുവിന്റെയും പിതാവ് കൊച്ചുമോന്റെയും കരച്ചില്‍ കണ്ടുനിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിന് പേരാണ് വിഷ്‌ണുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്.
സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്നും പുറത്തേക്ക് എടുത്തതും കര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം ചിതയിലേക്ക് ചുമന്ന് കൊണ്ടുപോയതും വിഷ്‌ണുവിന്റെ സുഹൃത്തുക്കളായിരുന്നു. തുടര്‍ന്ന് വിഷ്‌ണുവിന്റെ ഏക സഹോദരന്‍ വിവേക് ചിതയ്‌ക്ക് തീ കൊളുത്തി. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി കൊരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ അപകടനില തരണം ചെയ്‌തെങ്കിലും സാരമായ പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പുതുപ്പാടി മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്‌റ്റഡീസിലെ ബി.സി.എ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് മൂവരും.
അവസാന സെമസ്‌റ്റര്‍ ക്ലാസുകള്‍ ഈയാഴ്‌ച തുടങ്ങാനിരിക്കേ ഫീസടയ്‌ക്കാനായി ഹരിതകര്‍മ സേനാംഗമായ സിന്ധു ചൊവ്വാഴ്‌ച ധനകാര്യ സ്‌ഥാപനത്തില്‍ സ്വര്‍ണം പണയംവെച്ച് 25,000 രൂപ വിഷ്‌ണുവിനു നല്‍കിയിരുന്നു. ചൊവ്വാഴ്‌ച ഉച്ചയോടെ തലവടിയില്‍നിന്നു പുറപ്പെട്ട വിഷ്‌ണു കോളജ് ഹോസ്‌റ്റലിലെത്തിയശേഷം അമ്മയെ വിളിച്ചിരുന്നു. രാത്രി 9.45-ഓടെയാണ് ആശുപത്രിയില്‍നിന്ന് വിഷ്‌ണുവിന് അപകടമുണ്ടായ വിവരമെത്തിയത്.