-->
എടത്വാ: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുട്ടനാട്ടില്‍ സി.പി.എം, എന്‍.സി.പി ബന്ധത്തില്‍ ഉലച്ചില്‍. ഇരുകക്ഷികള്‍ക്കുമുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് വാദപ്രതിവാദങ്ങള്‍ രൂക്ഷമായത്. എല്‍.ഡി.എഫ് നേരിട്ട തിരിച്ചടിക്ക് എം.എല്‍.എക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. അതിനിടെ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ നിലം നികത്തല്‍ നടത്തുന്നതായി എന്‍.സി.പി സ്‌ഥാനാര്‍ഥിയായിരുന്ന ആള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയത് വിവാദമായി.
കൈനകരിയിലെ ഒരു സി.പി.എം നേതാവ് നെടുമുടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നാല്‍പതില്‍ചിറ പാലത്തിന് സമീപം നിലം നികത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതായാണ് ആരോപണം. നെടുമുടി - കൈനകരി റോഡിന് പടിഞ്ഞാറ് ഭാഗത്ത് പൊങ്ങ പാടശേഖരത്തില്‍ ഉള്‍പ്പെട്ട സ്‌ഥലത്താണ് നിലം നികത്തുന്നത്.
2023 ല്‍ കൈനകരി സൗത്ത് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നികത്തലും നിര്‍മ്മാണ പ്രവര്‍ത്തനവും തുടരുകയാണ്.
വില്ലേജ് ഓഫീസര്‍ കുട്ടനാട് തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നിലം പൂര്‍വ സ്‌ഥിതിയിലാക്കണമെന്ന് ഉത്തരവ് നല്‍കിയിരുന്നു. ഉന്നത നേതാക്കളുടെ തണലിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്നാണ് വിമര്‍ശനം. കൈനകരിയിലും തിരുവനന്തപുരത്തും വീടും സ്‌ഥലവും സ്വന്തമായുള്ള നേതാവ് ഭാര്യയുടെ പേരിലുള്ള നിലമാണ് നികത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള എന്‍.സി.പി പ്രാദേശിക നേതാവിന്റെ ആരോപണം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ നിന്ന് മത്സരിച്ച ഒട്ടുമിക്ക എന്‍.സി.പി സ്‌ഥാനാര്‍ഥികളും പരാജയപെട്ടിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ഇരുപാര്‍ട്ടികളും പരസ്‌പരം വിഴുപ്പലക്കല്‍ ആരംഭിച്ചിരുന്നു. ഒന്നര പതിറ്റാണ്ടായി കുട്ടനാട് സീറ്റ് എന്‍.സി.പിക്ക് സ്വന്തമാണ്.