-->
മറ്റക്കര: അകലക്കുന്നം പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള സ്രോതസായ പന്നഗം തോട് മഴ മാറും മുമ്പേ മാലിന്യ വാഹിനിയായി.
തോടിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത് നീക്കാതെ കിടക്കുന്നത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന തോടാണിത്. പടിഞ്ഞാറെ പാലംകടവില്‍ പ്ലാസ്‌റ്റിക് മാലിന്യങ്ങളും കുപ്പികളും മരക്കമ്പുകളും അടക്കം മാലിന്യ കൂമ്പാരമാണ് രൂപപ്പെട്ടിരിക്കുന്നത്.
മാലിന്യങ്ങള്‍ നീക്കം, പാലത്തിന്റെ അപാകതകള്‍ പരിഹരിക്കല്‍ ഉള്‍പ്പടെ നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടും തല്‍സ്‌ഥിതി തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഓരോ വെള്ളപ്പൊക്ക സമയത്തും നിരവധി മാലിന്യങ്ങളാണു വന്നടിയുന്നത്. പലരും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വെള്ളമാണ്. തോടിനോടു ചേര്‍ന്നുള്ള കിണറുകളില്‍ വിവിധ പഞ്ചായത്തുകളിലേക്ക് ഉള്‍പ്പെടെ കുടിവെള്ളം കൊണ്ടുപോകുന്നുമുണ്ട്.
പന്നഗത്തിലെ വെള്ളം മലിനമാകുന്നതു തടയണമെന്നാണ് നാട്ടുകാരുടെ പൊതുആവശ്യം. പന്നഗത്തിലെ മാലിന്യവിഷയം അതിന്റെ ഫലമായി മാലിന്യങ്ങള്‍ നീക്കം ചെയ്‌തിട്ടുണ്ട്. ഇതിനു ശാശ്വതപരിഹാരം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
തോട്ടിലെ മരക്കഷണങ്ങളും ചപ്പുചവറുകളും നിറഞ്ഞുകിടക്കുന്ന മണലും വാരി വെള്ളം ഒഴുകാനുള്ള ക്രമീകരണത്തിനും മറ്റുമായി 36.60 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് തയാറാക്കി അടിയന്തരനടപടിക്കായി പഞ്ചായത്ത് ഭരണസമിതിക്കു കൈമാറിയതുമാണ്.
അശാസ്‌ത്രീയമായി നിര്‍മിച്ച തടയണ പൊളിച്ചുമാറ്റാനും ശുപാര്‍ശചെയ്‌തെങ്കിലും നടപടിയായില്ല. ജലസേചനവകുപ്പ് അസിസ്‌റ്റന്റ് എന്‍ജിനീയറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നുസ്‌ഥലം സന്ദര്‍ശിച്ചത്.
പന്നഗം തോടിന്റെ പലഭാഗങ്ങളിലും അശാസ്‌ത്രീയമായി തടയണകള്‍ നിര്‍മിച്ചത്‌് മറ്റക്കര പ്രദേശം നിരന്തരമായി വെള്ളപ്പൊക്ക ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിനു പരിഹാരം കാണാനും നടപടി ആയില്ല. പുതിയ ഭരണസമിതി അധികാരത്തില്‍ എത്തുമ്പോള്‍ എങ്കിലും തോടിന്റെ സംരക്ഷണത്തിന്റെ നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.