-->
കോട്ടയം: സെമിഫൈനല്‍ കുതിപ്പിന്റെ ആവേശത്തില്‍ നിയസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ യു.ഡി.എഫ്, തിരിച്ചടിയില്‍ നിന്നു കരകയറാന്‍ എല്‍.ഡി.എഫ്, സീറ്റ് വര്‍ധനയിലെ നേട്ടം അവസരമാക്കാന്‍ എല്‍.ഡി.എഫും.
ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നൂ ഇത്തവണയുണ്ടായത്. എല്‍.ഡി.എഫിന്റെ കണക്കുകള്‍ എല്ലാം പാളി. മൂന്നു പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കൈയിലുണ്ടായിരുന്ന രണ്ടു പഞ്ചായത്തുകള്‍ നഷ്‌ടമായതിന്റെ ആഘാതം ബി.ജെ.പിയ്‌ക്കുണ്ട്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് - 5, യു.ഡി.എഫ്. -4 എന്നായിരുന്നു ജില്ലയിലെ കക്ഷി നില. കേരളാ കോണ്‍ഗ്രസിന്റെ കൂടി ബലത്തിലാണു സമീപകാല ചരിത്രത്തില്‍ എല്‍.ഡി.എഫ്. ജില്ലയില്‍ ആധിപത്യം നേടിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാല്‍, തദ്ദേശ ഫലം യു.ഡി.എഫിനെ കൂടുതല്‍ ആവേശത്തിലാക്കും.
ഒമ്പതില്‍ എട്ടു നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിനാണ മേല്‍ക്കൈ. ശക്‌തരായ സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കിയാല്‍ പൂഞ്ഞാര്‍, ചങ്ങനാശേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണു നേതൃത്വം. തരംഗമുണ്ടായാല്‍ കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും ഒപ്പം പോരുമെന്നും നേതാക്കള്‍ കരുതുന്നു.
കരുതല്‍ എടുത്തില്ലെങ്കില്‍ മേല്‍ക്കോയ്‌മ നഷ്‌ടമാകുമെന്ന ഭയം എല്‍.ഡി.എഫിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ വൈക്കത്തു മാത്രാണു തിരിച്ചടിയുണ്ടാകാതിരുന്നത്. കടുത്തുരുത്തിയിലും പാലായിലും പ്രതീക്ഷിക്കാത്ത ആഘാതമാണ് മുന്നണിയ്‌ക്കുണ്ടായത്.
ചങ്ങനാശേരിയിലും പൂഞ്ഞാറിലും പല പഞ്ചായത്തുകളിലുമുണ്ടായ വോട്ട് ചോര്‍ച്ച മുന്നണികളെ അസ്വസ്‌ഥമാക്കുന്നുണ്ട്. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തിരിച്ചുപിടിച്ചതു നേട്ടമായി പറയുമ്പോള്‍ കുമരകം കൈവിട്ടത് സി.പി.എമ്മിനെ അസ്വസ്‌ഥമാക്കുന്നുണ്ട്.പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നതാണു തദ്ദേശ ഫലം. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പിടിച്ചതിനൊപ്പം മണ്ഡലത്തില്‍ രണ്ടു ബ്ലോക്കു പഞ്ചായത്ത് അംഗങ്ങളെ വിജയിപ്പിക്കാനും പാര്‍ട്ടിക്കു കഴിഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിനു കീഴില്‍ വരുന്ന ബ്ലോക്കുകളില്‍ ഒരു ബ്ലോക്ക് പഞ്ചാത്തു സീറ്റം 19 ഗ്രാമ പഞ്ചായത്തുകളും പാര്‍ട്ടി നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. പാര്‍ട്ടിയ്‌ക്ക് ഏറ്റവും വേരോട്ടമുള്ള മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്‌ഥാനത്ത് എത്താന്‍ കഴിയുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ.