-->
നടിയോട് ദിലീപിനു വിരോധം തെളിയിക്കാനായില്ല ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടില്ല പരാതിക്കാരിയുടെ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടില്ല കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരി ആക്രമിക്കപ്പെട്ടതിന്റെ സ്വകാര്യദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നിട്ടില്ലെന്നു വിധിന്യായത്തില്‍ പരാമര്‍ശം. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ സുരക്ഷിതമാണെന്നും ഇതിന്റെ ഹാഷ് വാല്യുവില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും വിധിന്യായത്തില്‍ വ്യക്‌തമാക്കിയിരിക്കുന്നു.
അതേസമയം പ്രോസിക്യൂഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചതായും വിധിന്യായത്തിലുണ്ട്. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ആരാഞ്ഞിട്ടുണ്ട്. സ്വകാര്യദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ സുരക്ഷ സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണങ്ങള്‍ വിചാരണയുടെ പല ഘട്ടങ്ങളില്‍ ഉയര്‍ന്നു. കോടതിയില്‍ തെളിവായി ഹാജരാക്കിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളടങ്ങിയ എട്ടുഫയലുകളുടെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടില്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി വിധിന്യായത്തില്‍ പറയുന്നു.
പരാതിക്കാരിയുടെ സ്വകാര്യത ഒരുഘട്ടത്തിലും ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം വാദത്തിന്റെ അവസാനഘട്ടത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറും സമ്മതിച്ചിട്ടുണ്ടെന്നും വിധിന്യായത്തില്‍ വ്യക്‌തമാക്കുന്നു. പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കാണാതായതിനെ കുറിച്ചും വിധിന്യായത്തില്‍ പറയുന്നു. ആ ഫോണ്‍ കണ്ടെത്താനുള്ള കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നു കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയോടു ദിലീപിനു വിരോധമുണ്ടായിരുന്നുവെന്നു തെളിയിക്കാന്‍ തക്കവിധത്തിലുള്ള യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിന്യായത്തില്‍ കോടതി പറയുന്നു. ഗൂഢാലോചനയുമായും പള്‍സര്‍ സുനി ദിലീപുമായി നടത്തിയ കൂടിക്കാഴ്‌ചകളുമായി ബന്ധപ്പെട്ടു ഹാജരാക്കിയ സാക്ഷികളും തെളിവുകളും പര്യാപ്‌തമല്ലെന്നും വിധിന്യായത്തില്‍ കോടതി എടുത്തുപറയുന്നു.