-->
മാനന്തവാടി: വെള്ളമുണ്ടയിലെ യു.ഡി.എഫിന്റെ വിജയത്തില്‍ ആഹ്‌ളാദത്തിന് വകയില്ലാതെ കോണ്‍ഗ്രസ്. മത്സരിച്ച 10 സീറ്റുകളില്‍ 8 സീറ്റിലും തോല്‍ക്കുകയും ഒരിടത്ത് കോണ്‍ഗ്രസ് റിബല്‍ സ്‌ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്‌തത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി.
മുസ്ലിം ലീഗാവട്ടെ മത്സരിച്ച 14 സീറ്റുകളിലും വിജയം നേടുകയും ചെയ്‌തു. ഭരണം ലഭിച്ചെങ്കലും കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണ് യു.ഡി.എഫിന്റെ സമ്പൂര്‍ണ്ണ വിജയത്തിന് തടസ്സമായത്. ചില വാര്‍ഡുകളില്‍ നിസ്സാര വോട്ടിനാണ് പരാജയപ്പെട്ടതെങ്കിലും ചിലയിടത്ത് മൂന്നാം സാഥാനത്തും നാലാം സ്‌ഥാനത്തേക്കും തള്ളപ്പെട്ടു.
കോണ്‍ഗ്രസ്സിലെ മുഴുവന്‍ പ്രവര്‍ത്തകരയെും കൂട്ടി യോജിപ്പിക്കാതെ ചിലരുടെ മാത്രം താല്‍പ്പര്യ പ്രകാരം സീറ്റുകള്‍ വീതംവെച്ചതാണ് കോണ്‍ഗ്രസ്സിന് വിനയായത്.
സീറ്റുകളില്‍ വിജയസാധ്യതയുള്ള സ്‌ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
മംഗലശ്ശേരി വാര്‍ഡിലെ കോണ്‍ഗ്രസ്സ് റിബല്‍ സ്‌ഥാനാര്‍ത്ഥി 434 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ നേതൃത്വം നിര്‍ത്തിയ സ്‌ഥാനാര്‍ത്ഥി വെറും 146 വോട്ടുകള്‍ മാത്രം നേടി നാലാം സ്‌ഥാനത്തേക്ക് പുറന്തള്ളി.റിബലായി മത്സരിച്ച് ജയിച്ചതാണെങ്കിലും താന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ഇവിടെ നിന്ന് വിജയിച്ച ഷൈജി പറഞ്ഞു.
കരിങ്ങാരി, പാലയാണ എന്നിവിടങ്ങളില്‍ നാലാം സ്‌ഥാനത്തേക്ക് തള്ളപ്പെട്ടു. കോണ്‍ഗ്രസിലെ പരാജയം വരും നാളുകളില്‍ ചര്‍ച്ചയാവും. യു.ഡി.എഫിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന വെള്ളമുണ്ടയെ തിരികെയെത്തിച്ച ആത്മ സംതൃപ്‌തിയിലാണ് യു.ഡി.എഫ്.