-->
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലൊഴികെ തങ്ങളുടെ ഉറച്ചകോട്ടയായി കരുതിയിരുന്ന ആലപ്പുഴ ജില്ലയിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി എല്‍.ഡി.എഫ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ജില്ലയിലെ ചെങ്കോട്ടകള്‍ ഇളക്കി യു.ഡി.എഫും എന്‍.ഡി.എയും നല്‍കിയത് കനത്ത ആഘാതം.
സി.പി.എം-സി.പി.ഐ പോര് കാരണം വിവിധ വാര്‍ഡുകളില്‍ പരസ്‌പരം മത്സരം അരങ്ങേറിയ കുട്ടനാട്ടിലും അടിപതറി. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കൈവിട്ടു.
കമ്മ്യൂണിസ്‌റ്റ് ശക്‌തികേന്ദ്രങ്ങളായ കൈനകരിയിലും രാമങ്കരിയിലും നീലംപേരൂരിലും ഗ്രാമപഞ്ചായത്ത് ഭരണം നഷ്‌ടമായി. നീലംപേരൂരിലാകട്ടെ ബി.ജെ.പി തനിച്ച് കേവലഭൂരിപക്ഷത്തിന് അടുത്തെത്തി.
ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്താനായെങ്കിലും ജില്ലയില്‍ ആകെയുള്ള ആറില്‍ അഞ്ച് നഗരസഭകളിലും വന്‍ തിരിച്ചടി നേരിട്ടത് സി.പിഎം നേതൃത്വത്തെത്തെ ഞെട്ടിക്കുന്നതായി. ഗ്രാമ, ബ്‌ളോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫും എന്‍.ഡി.എയും കടന്നുകയറി.
ആകെയുള്ള 72 ഗ്രാമപഞ്ചായത്തുകളില്‍ 56 എണ്ണം കഴിഞ്ഞ തവണ എല്‍.ഡി.എഫിനൊപ്പമായിരുന്നു. ഇത്തവണ അത് പകുതിയില്‍ താഴെയായി. നഗരസഭകളില്‍ ചേര്‍ത്തലയില്‍ മാത്രമാണ് എല്‍.ഡി.എഫിന് ആശ്വാസ ജയം. ഹരിപ്പാട്, മാവേലിക്കര നഗരസഭകളില്‍ കേവലഭൂരിപക്ഷം നേടിയ യു.ഡി.എഫ് ആലപ്പുഴയിലും ചെങ്ങ ന്നൂരിലും കായംകുളത്തും ഭരണത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. ചെങ്ങന്നൂരിലും മാവേലിക്കരയിലും എല്‍.ഡി.എഫ് മൂന്നാം സ്‌ഥാനത്തേക്ക് പോയി. എന്‍.ഡി.എയാണ് രണ്ടാമത്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 12ല്‍ ഒന്നൊഴികെയെല്ലാം എല്‍.ഡി. എഫിനൊപ്പമായിരുന്നത് ഇത്തവണ ആറിലൊതുങ്ങി.ആറിടങ്ങളില്‍ യു.ഡി.എഫ് ഭരണം ഉറപ്പായപ്പോള്‍ ഒരിടത്ത് എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തി.
വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ ആറ് സീറ്റ് വീതം എല്‍.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചപ്പോള്‍ രണ്ടിടങ്ങളില്‍ എന്‍. ഡി.എയാണ് ജയിച്ചത്.
23 അംഗ ജില്ലാ പഞ്ചായത്തില്‍ 16 സീറ്റുമായാണ് എല്‍.ഡി.എഫ് വീണ്ടും അധികാരം ഉറപ്പിച്ചത്. എട്ട് സീറ്റ് പിടിച്ചെടുക്കാന്‍ യു.ഡി.എഫിനായി.