-->
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നീട്ടി. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. കമ്മീഷന്‍റെ 32 ശുപാര്‍ശകള്‍ കൂടി അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്‍റെ സുപ്രധാന തീരുമാനം.
നിലവിൽ 36 വയസ്സായിരുന്നു പ്രായപരിധി. ജനറൽ വിഭാഗത്തിന് പിഎസ്സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സായി നീട്ടിയത്. എസ്സി|എസ് ടി വിഭാഗത്തിന് 45 വയസ്സായും ഒബിസി വിഭാഗത്തിന് 43 വയസ്സായുമാണ് ഉയർത്തിയത്.
ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു.
തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പ്രായപരിധി.
ലത്തീൻ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭ തീരുമാനത്തിൽ ധാരണയായി. 1947 എന്ന വര്‍ഷം മാനദണ്ഡമാക്കേണ്ടെന്നാണ് തീരുമാനം. ജാതി സമുദായ സര്‍ട്ടിഫിക്കറ്റിന് ബിഷപ്പ് നൽകുന്ന രേഖ പരിഗണിക്കും. വീടുകള്‍ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറൻസിന് മന്ത്രിസഭാ തീരുമാനമായി. പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള നഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇന്‍ഷുറന്‍സ്. ഭാവിയിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുതെന്നും യോഗത്തിൽ നിര്‍ദേശമുണ്ടായി.