Thursday, March 12, 2026 Last Updated 39 Min 45 Sec ago English Edition
Todays E paper
Ads by Google
എസ്‌. നാരായണന്‍
Sunday 15 Feb 2026 11.29 PM

യുവതീപ്രവേശനം: തെരഞ്ഞെടുപ്പ്‌ വരുന്നു, വിശ്വാസ സംരക്ഷണത്തിന്‌ മുന്‍ഗണന, കരുതലോടെ സര്‍ക്കാര്‍, യുവതീപ്രവേശനത്തെ എതിര്‍ക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

വിശ്വാസ സംരക്ഷണത്തിന്‌ മുന്‍ഗണന നല്‍കുന്ന നിലപാടിലേക്ക്‌ സര്‍ക്കാര്‍ നീങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുന്‍പുണ്ടായ രാഷ്‌ട്രീയ തിരിച്ചടികള്‍ ഒഴിവാക്കാന്‍ കേസ്‌ നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യതകളാകും സര്‍ക്കാര്‍ തേടുക.
uploads/news/2026/02/825624/Sabarimala-3.jpg

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന്‌ പരിഗണിക്കാനിരിക്കെ, വിശ്വാസ സംരക്ഷണത്തിന്‌ മുന്‍ഗണന നല്‍കുന്ന നിലപാടിലേക്ക്‌ സര്‍ക്കാര്‍ നീങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുന്‍പുണ്ടായ രാഷ്‌ട്രീയ തിരിച്ചടികള്‍ ഒഴിവാക്കാന്‍ കേസ്‌ നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യതകളാകും സര്‍ക്കാര്‍ തേടുക. യുവതീപ്രവേശനത്തെ എതിര്‍ക്കുമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും മുന്‍ ചീഫ്‌ സെക്രട്ടറിയുമായ കെ. ജയകുമാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌.

വിഷയത്തില്‍ ഇന്നു തന്നെ നിലപാട്‌ വ്യക്‌തമാക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല. കോടതിയുടെ ഇന്നത്തെ നടപടികള്‍ നിരീക്ഷിച്ച ശേഷം മാത്രം സി.പി.എം. കൃത്യമായ രാഷ്‌ട്രീയ നിലപാടിലേക്കെത്തും. മുന്‍പ്‌ യുവതീപ്രവേശനത്തിന്‌ അനുകൂലമായി നല്‍കിയ സത്യവാങ്‌മൂലത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സൂചന നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, ആചാരസംരക്ഷണത്തിനായി നിലകൊള്ളുന്ന ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ ജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബോര്‍ഡിന്റെ നിലപാട്‌ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.

അതേസമയം, യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്‌ മാറ്റിയതായി എല്‍.ഡി.എഫ്‌. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രായോഗിക തലത്തില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമാണെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആചാരങ്ങള്‍ ലംഘിക്കപ്പെടാത്ത രീതിയിലുള്ള നടപടികളാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയില്‍ സര്‍ക്കാര്‍ ഇനി എന്ത്‌ നിലപാട്‌ സ്വീകരിക്കുമെന്ന്‌ നിരീക്ഷിക്കുമെന്നും എന്‍.എസ്‌.എസ്‌. വ്യക്‌തമാക്കി.

തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ കൂടിയാണ്‌ സുകുമാരന്‍ നായരുടെ നിലപാട്‌ വിശദീകരിക്കല്‍. എസ്‌.എന്‍.ഡി.പി. യോഗവും ആചാര സംരക്ഷണത്തിനൊപ്പമാണ്‌. അതിനിടെ വിശ്വാസികളോട്‌ ഏറ്റവും കൂടുതല്‍ കൂറുള്ളത്‌ തങ്ങള്‍ക്കാണെന്നാണ്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. കോടതി വിധിയനുസരിച്ചാണ്‌ മുന്‍പ്‌ തീരുമാനങ്ങള്‍ എടുത്തതെന്നും പുതിയ സാഹചര്യം കോടതിക്ക്‌ മുന്നിലെത്തുമ്പോള്‍ സര്‍ക്കാര്‍ നിലപാട്‌ അവിടെ വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക്‌ ശേഷം അതീവ ജാഗ്രതയോടെയാണ്‌ സി.പി.എം. ഈ വിഷയത്തെ സമീപിക്കുന്നത്‌. നിലവില്‍ ശബരിമലയില്‍ യുവതീപ്രവേശനം നടപ്പാക്കാന്‍ തിടുക്കം കാണിക്കേണ്ടതില്ലെന്ന പൊതുവികാരം മുന്നണിയിലുണ്ട്‌.

എസ്‌. നാരായണന്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW