-->
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ മരുന്നും തുടർചികിത്സയും ഉറപ്പാക്കാൻ എല്ലാ പഞ്ചായത്തിലും പ്രത്യേക മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒപ്പം മെഡിക്കൽ ക്യാമ്പ് അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് വർഷം കൊണ്ട് കാൽ ലക്ഷം പേർക്കാണ് ക്യാമ്പിലൂടെ സൗജന്യ ചികിത്സ ലഭിച്ചത് .പദ്ധതിയുടെ ഭാഗമായി ഇതുവരെ 2246 തിമിര ശസ്ത്രക്രിയകളും, 44 മുട്ടുമാറ്റൽ ശസ്ത്രക്രിയകളും, 116 പേർക്ക് കേൾവി സഹായികളുടെ വിതരണവും സൗജന്യമായി പൂർത്തിയാക്കി. കൂടാതെ പ്ലാസ്റ്റിക് സർജറി, സ്പെഷ്യാലിറ്റി സർജറികൾ, വിവിധ സ്കാനിംഗുകൾ എന്നിവയുൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഉറപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി ബി.പി.സി.എൽ, ഐ.എം.എ എന്നിവയുടെ സഹകരണത്തോടെ, എറണാകുളത്തെ പ്രമുഖ ആശുപത്രികളിലെ സീനിയർ കൺസൾട്ടന്റുമാരെയും അത്യാധുനിക സൗകര്യങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.