-->
ലക്നൗ : എംബിബിഎസിന് അഡ്മിഷൻ ലഭിക്കുന്നതിനായി യുവാവ് കാൽപാദം മുറിച്ചുമാറ്റി. കിഴക്കൻ ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് സംഭവം. എംബിബിഎസിന് പ്രവേശനം കിട്ടുന്നതിന് ഭിന്നശേഷി സർട്ടിഫിക്കറ്റും നീറ്റ് പരീക്ഷയിൽ ഇളവുകൾ നേടുന്നതിനും വേണ്ടിയാണ് 24കാരനായ യുവാവ് ഇടതു കാൽപ്പാദം മുറിച്ചുമാറ്റിയതെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. ലൈൻ ബസാർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഖാലിപൂരിൽ താമസിക്കുന്ന സുരാജ് ഭാസ്‌കർ എന്നയാളാണ് കാൽപ്പാദം മുറിച്ച് മാറ്റിയത്. ഇയാൾ ഡിപ്ലോമ ഇൻ ഫാർമസി(ഡി.ഫാർമ)കോഴ്‌സ് പൂർത്തിയാക്കി നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ജനുവരി 18നാണ് സംഭവം നടന്നത്. സുരാജ് തെറ്റായ വിവരങ്ങൾ നൽകി തട്ടിപ്പ് നടത്തിയെന്ന കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സുരാജ് നൽകിയ മൊഴിൽ പോലീസ് പൊരുത്തക്കേടുകൾ കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തു വരികയുമായിരന്നു.
തന്നെ അജ്ഞാതരായ ആളുകൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന സുരാജിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജനുവരി 18നാണ് സുരാജ് ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതെന്ന് സിറ്റി സർക്കിൾ ഓഫീസർ ഗോൾഡി ഗുപ്ത പറഞ്ഞു. പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോൾ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നതായും സുരാജ് അവകാശപ്പെട്ടു.