-->
കൊച്ചി: പൊതുമേഖലാ സ്‌ഥാപനമായ വാളയാറിലെ മലബാര്‍ സിമെന്റ്‌സ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, തന്നെ കുറ്റവിമുക്‌തനാക്കണമെന്ന് അഭ്യര്‍ഥിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഈയാഴ്‌ച വാദം കേള്‍ക്കും.
ജോണ്‍ മത്തായി ഉള്‍പ്പെടെ കേസില്‍ പ്രതിയാക്കപ്പെട്ട മൂന്ന് ഉന്നത ഉദ്യോഗസ്‌ഥര്‍, തങ്ങളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രതികള്‍ കുറ്റപത്രം വായിച്ചു കേട്ടു.മലബാര്‍ സിമെന്റ്‌സില്‍ നടന്ന 400 കോടിയുടെ അഴിമതി 2006-07 കാലത്തെ സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതാണ് കേസായി വികസിച്ചത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം പുരോഗമിക്കുമ്പോള്‍ പ്രതികള്‍ വിചാരണ നടപടികള്‍ തടസപ്പെടുത്തും വിധം തുടര്‍ച്ചയായി ഹര്‍ജികള്‍ നല്‍കിക്കൊണ്ടിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ ഒന്നര പതിറ്റാണ്ടായിട്ടും പൂര്‍ത്തിയായില്ല.
അതിനിടെ, സ്‌റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം ഈ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യമുന്നയിച്ചു. വിജിലന്‍സിലെ താല്‍ക്കാലിക പ്രോസിക്യൂട്ടര്‍ രാജിവച്ചു പോയ സാഹചര്യത്തിലായിരുന്നു ഈ ആവശ്യം.
തുടര്‍ന്ന് സര്‍ക്കാര്‍ മലബാര്‍ സിമൈന്റ്‌സ് കേസില്‍ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ. ശൈലജനെ നിയമിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കി.കുറ്റപത്രം വായിച്ചു കേട്ട ജോണ്‍ മത്തായി വീണ്ടും നടപടികള്‍ തടസപ്പെടുത്താന്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ മനുഷ്യാവകാശ കേന്ദ്രം അഡ്വ. ജോസ് ഏബ്രഹാം മുഖേന തടസഹര്‍ജി നല്‍കുകയായിരുന്നു. ഇതോടെ ജോണ്‍ മത്തായിയുടെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചില്ല. തടസ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ വാദം കേള്‍ക്കുന്നതിന് സുപ്രീം കോടതി കേസ് ഒരാഴ്‌ചത്തേക്ക് മാറ്റി.
അതിനിടെ, ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട, കേസില്‍ സാക്ഷിയായ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെ 16-ാം ചരമവാര്‍ഷികം ഈ മാസം 24ന് പാലക്കാട് നെന്മേനിയിലുള്ള തറവാട്ട് വീട്ടില്‍ രക്‌തസാക്ഷിത്വ ദിനമായി ആചരിക്കും. ശശീന്ദ്രന്റെ രണ്ടു മക്കളും ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കുറ്റപത്രം നല്‍കിയ മൂന്നു കേസിലും പ്രധാന സാക്ഷിയായിരുന്നു മലബാര്‍ സിമെന്റ്‌സിലെ ഇന്റേണല്‍ ഓഡിറ്ററും കമ്പനി സെക്രട്ടറിയുമായിരുന്ന വി. ശശീന്ദ്രന്‍.
രാജു പോള്‍