-->
തിരുവനന്തപുരം: ജനങ്ങള്‍ക്ക് പറയാനുള്ളത് പറയുമ്പോള്‍ അസഹിഷ്ണുതയോടെ ഇടപെട്ട് ഇടയില്‍ കയറിപ്പറയുകയും അവരോട് തര്‍ക്കിക്കുകയും ചെയ്യരുതെന്ന് സിപിഐഎം നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎം നടത്തുന്ന ഗൃഹ സന്ദര്‍ശനത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിലാണ് ഈ വിവരമുള്ളത്. ജനങ്ങള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണമെന്നും തര്‍ക്കിക്കാതെ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറാകണമെന്നും കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശത്തില്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റ ശക്തമായ തിരിച്ചടിക്ക് പിന്നാലെയാണ് ഗൃഹസന്ദര്‍ശന പരിപാടി പാര്‍ട്ടി ആസൂത്രണം ചെയ്തത്. സര്‍ക്കാര്‍ നേരിടുന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാനും എന്തു മറുപടിയാണ് നല്‍കേണ്ടതെന്നും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പറയുന്നത് ക്ഷമാപൂര്‍വ്വം കേട്ട ശേഷം അതിന് മറുപടി നല്‍കണമെന്നും ചോദ്യങ്ങളില്‍ അസഹിഷ്ണുത കാട്ടരുതെന്നും നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പാര്‍ട്ടി പറയുന്നു.
വീടിനുള്ളില്‍ കയറിയിരുന്ന് വേണം സംസാരിക്കാന്‍. ഇടയ്ക്ക് കയറി സംസാരിക്കുന്നത് ഒഴിവാക്കണം. എല്ലാം പറഞ്ഞുകേട്ട ശേഷം മാത്രം മറുപടി നലകണം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉചിതമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കുറ്റം ചെയ്തവര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന സമീപനമാണ് സര്‍ക്കാര്‍ എടുത്തതെന്നും കേസ് കോടതിയില്‍ വന്നപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചതെന്ന മറുപടി നല്‍കാനുമാണ് നിര്‍ദേശം.
പത്മകുമാറിന്റെ വിഷയത്തില്‍ വരുന്ന ചോദ്യത്തിന് സ്വര്‍ണം മോഷ്ടിച്ചയാള്‍ മുതല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. എന്തുകൊണ്ട് എ. പത്മകുമാറിനെതിരേ നടപടിയെടുത്തില്ല എന്ന് ചോദിച്ചാല്‍ പത്മകുമാറിനെതിരേ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് പറയണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.