-->
തന്ത്രസമുച്ചയത്തിൽ പറയുന്നത് അനുസരിച്ചാണ് ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് നൽകിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. സ്വർണക്കൊള്ള മറച്ചു പിടിക്കാനാണ് ശ്രമമെന്നും ചർച്ച വഴിതിരിച്ചു വിടാനാണ് വാജി വാഹനം വിവാദമാക്കുന്നതെന്നും അജയ് തറയിൽ വ്യക്തമാക്കി. 2012ലെ ബോർഡ് കമ്മീഷണറുടെ ഉത്തരവ് അവ്യക്തമാണെന്നും ആ ഉത്തരവ് കൊണ്ട് അതുവരെ തുടരുന്ന ആചാരങ്ങൾ ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രസമുച്ചയത്തിൽ പറയുന്നത് അനുസരിച്ചാണ് തന്ത്രിക്ക് വാജിവാഹനം നൽകിയത്. എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്ന കാര്യമാണിത്. തിരിച്ചു നൽകാമെന്ന് തന്ത്രി കത്ത് നൽകിയതുമാണ്. കൂടാതെ 2012ലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ വ്യക്തതയില്ല. ആ ഉത്തരവ് കൊണ്ട് അതുവരെ തുടരുന്ന ആചാരങ്ങൾ ഇല്ലാതാകില്ല. കീഴ്വഴക്കവും ആചാരവും അനുസരിച്ചാണ് വാജി വാഹനം നൽകിയത്.
ബിംബങ്ങളുടെ ഉടമസ്ഥാവകാശം തന്ത്രിക്കാണ്. തന്ത്രസമുച്ചയത്തിൽ പറയുന്ന കാര്യങ്ങളെ ഒരു ഉത്തരവ് കൊണ്ട് മറികടക്കാൻ ആകുമോ? കോടതി പോലും തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നില്ല. തന്ത്രിക്ക് നൽകുന്നതാണ് ആചാരം. വാജിവാഹനം കൈമാറുമ്പോൾ ഈ ഉത്തരവിനെക്കുറിച്ച് ആരും പറഞ്ഞില്ല. തനിക്ക് അവകാശപ്പെട്ടതാണെന്ന് തന്ത്രി പറഞ്ഞിട്ടുണ്ട്. ലോഹം ആചാര്യന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊടിമരത്തിന് വേണ്ടി ഒരാളിൽ നിന്നും പൈസ പിരിച്ചിട്ടില്ലെന്നും അജയ് തറയിൽ വ്യക്തമാക്കി.