-->
ലഖ്നൗ/ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ജന്മനാട്ടില്‍ സംസ്‌ക്കരിക്കാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരികെ കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ താമസിക്കുന്ന മൊഹ്സിന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ മൃതദേഹം കൊണ്ടുവന്നപ്പോഴാണ് വിവാദമുണ്ടായത്.
ഡല്‍ഹിയില്‍ ഇ-റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മൊഹ്സിന്‍. രണ്ട് വര്‍ഷം മുമ്പാണ് ഭാര്യ സുല്‍ത്താനയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം തലസ്ഥാനത്തേക്ക് താമസം മാറിയത്. മൊഹ്സിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ സംസ്‌കരിക്കേണ്ട സ്ഥലത്തെച്ചൊല്ലി കുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. മീററ്റിലെ മൊഹ്സിന്റെ മൃതദേഹം അവിടെ എത്തിയപ്പോള്‍ പുറത്ത് ഒരു ജനക്കൂട്ടം തടിച്ചുകൂടി. എല്ലാവരും വലിയ ദു:ഖത്തിലായിരുന്നു. ഇരയുടെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അപ്പോഴാണ്, വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യ സുല്‍ത്താന, ഭര്‍ത്താവിന്റെ മൃതദേഹം ഡല്‍ഹിയില്‍ സംസ്‌കരിക്കണമെന്ന് നിര്‍ബന്ധിച്ചത്.
മൊഹ്സിന്റെ കുടുംബം ഉയര്‍ത്തിയ ന്യായവാദങ്ങളൊന്നും സുല്‍ത്താന അംഗീകരിച്ചില്ല. ശവസംസ്‌കാരം ദേശീയ തലസ്ഥാനത്ത് നടക്കുമെന്ന് ഉറച്ചുനിന്നുകൊണ്ട് ഇരയുടെ അമ്മയുമായി സുല്‍ത്താന തര്‍ക്കിച്ചു. മൊഹ്സിന്‍ വളര്‍ന്ന മീററ്റില്‍ വേണം സംസ്‌കാരം നടത്താന്‍ എന്ന് നാട്ടുകാരും സുല്‍ത്താനയെ ബോധ്യപ്പെടുത്തന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും സമ്മതിക്കാതിരുന്ന സുല്‍ത്താന ഭര്‍ത്താവിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഭാര്യ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.