-->
കൊച്ചി: ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ മീനെന്നും പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിരീക്ഷണം. സ്വര്‍ണ്ണപ്പാളികള്‍ കൈമാറ്റം ചെയ്തതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എസ്‌ഐടി അന്വേഷണം.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്‍പ പാളികളും താങ്ങുപീഠവും കൈമാറാന്‍ പിഎസ് പ്രശാന്ത് നിര്‍ദേശം നല്‍കിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോറ്റിക്ക് പാളികള്‍ നല്‍കാമെന്ന ദേവസ്വം കമ്മിഷണറുടെ നിലപാടുമാറ്റവും സംശയകരമാണ്. സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും നേതൃത്വത്തിന് കഴിയില്ലെന്നും കോടതി വിലയിരുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്‍പ പാളികളും താങ്ങുപീഠവും കൈമാറാന്‍ പി എസ് പ്രശാന്ത് നിര്‍ദേശം നല്‍കി.
ദേവസ്വം ഉന്നതര്‍ മുതല്‍ താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2024ല്‍ സ്വര്‍ണപ്പാളികള്‍ കേടുവന്നതിലും സംശയമുണ്ട്. 2019ലെ തട്ടിപ്പിന്റെ ബാക്കിയാണോ 2025ലെ ശ്രമമെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ദേവസ്വം ബോര്‍ഡിന്റെ മിനുട്ട്‌സ് ബുക്ക്് പിടിച്ചെടുക്കാനും എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
സ്വര്‍ണക്കൊള്ളയിലെ വിശാല ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം, ചുമതലയില്‍ നിന്നുള്ള വ്യതിചലനം എന്നിവ അന്വേഷിക്കണം. ദേവസ്വം ബോര്‍ഡിന്റെ മിനുട്ട്‌സ് ബുക് പിടിച്ചെടുക്കണം. മിനുട്ട്‌സ് സുരക്ഷിതമായി എസ്‌ഐടി കസ്റ്റഡിയില്‍ സൂക്ഷിക്കണം. മിനുട്ട്‌സ് പകര്‍പ്പ് ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്.
2019ലെ സ്വര്‍ണ നഷ്ടം പരിശോധിക്കാതെയാണ് പോറ്റിക്ക് വീണ്ടും പാളികള്‍ നല്‍കാന്‍ തീരുമാനമെടുത്തത്. പിഴവും അശ്രദ്ധയുമാണ് 2025 സെപ്റ്റംബര്‍ മൂന്നിലെ ബോര്‍ഡ് തീരുമാനം. ശില്‍പ പാളികള്‍ 2025ലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ഹൈക്കോടതിയുടെ അനുമതി വാങ്ങാത്തതും സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്തതും ഇതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.