-->
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. അഞ്ച് മിനിറ്റോളം സമയം മാത്രമേ മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നുള്ളു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി വി എന്‍ വാസവന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങുകയായിരുന്നു.
വ്യാപകമായി പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെയും ഉണ്ടായത്. മെഡിക്കല്‍ കോളജിന് മുന്നില്‍ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായത് മൂന്ന് കരിങ്കൊടി പ്രതിഷേധങ്ങളാണ്. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമാണ് കരിങ്കൊടി കാണിച്ചത്. ബിന്ദുവിന്റെ കുടംബത്തെ മുഖ്യമന്ത്രി സന്ദർശിക്കും. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
അതേസമയം ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ കാലപ്പഴക്കമുള്ള കെട്ടിടം തകർന്നുവീണത്.ആറ് വാർഡുകളിലായി 360 രോഗികളാണുള്ളത്. ഇവരെ ഉടൻ തന്നെ പുതിയ ബ്ലോക്കിലേയ്ക്ക് മാറ്റും. സംഭവത്തിന് കാരണമെന്താണെന്ന് മുൻവിധിയോടെ പറയാൻ കഴിയില്ല. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനാസ്ഥയുണ്ടോ എന്നറിയാൻ ജില്ലാ കളക്ടറുടെ റിപ്പോർട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.