-->
ന്യൂ ഡൽഹി, 25 ജൂൺ, 2025: അടിയന്തിരാവസ്‌ഥയുടെ കറുത്ത ദിനങ്ങൾ അനാവരണം ചെയ്യപ്പെടുന്ന പ്രദർശനം ഡൽഹിയിലെ ഇന്ദിര ഗാന്ധി സെന്ററിലായത് ഏറെ ഉചിതവും അതിലേറെ ആലോചനാമൃതവുമായ നടപടിയെന്ന് ബിജെപി കേരള ഘടകം അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
'ഇത് വളരെ ഉചിതമായി. ഇന്ത്യക്ക് മേൽ സ്വന്തം കുടുംബവാഴ്ച്ചയും ഒപ്പം തങ്ങളുടെ അധികാരവും ഊട്ടിയുറപ്പിക്കുന്നതിന് ജനാധിപത്യ ധ്വംസനങ്ങൾ നടത്തി സാധാരണ ജനങ്ങൾക്ക് മേൽ അതിക്രമങ്ങൾ അഴിച്ചുവിട്ട അതേ രാജവംശ നേതാവിന്റെ പേരിലുള്ള പ്രദർശനശാലയിൽത്തന്നെയാണ് അടിയന്തിരാവസ്‌ഥയുടെ അതിക്രമങ്ങൾ അനാവരണം ചെയ്യപ്പെടേണ്ടതെ'ന്ന് രാജീവ് ചന്ദ്രശേഖർ സാമൂഹ്യ മാദ്ധ്യമങ്ങളിൽക്കുറിച്ചു.
ഡൽഹി ജൻപഥ് റോഡിലെ ഇന്ദിര ഗാന്ധി സെന്റർ ഫോർ ആർട്സിലാണ് അടിയന്തിരാവസ്‌ഥയുടെ അര നൂറ്റാണ്ട് സംബന്ധിച്ച പ്രദർശനം നടക്കുന്നത്. പൗരസ്വാതന്ത്ര്യത്തിന്റെയും ജനകീയ പ്രതിരോധങ്ങളുടെയും നഷ്ടനാളുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും അവയെക്കുറിച്ച് യുവതലമുറയെ ബോധവൽക്കരിക്കുകയുമാണ് ഒരു വർഷം നീളുന്ന പ്രദർശനം ലക്ഷ്യമിടുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പാണ് സംഘാടകർ.