-->
2007-ൽ പൂജാ ഭട്ട് സംവിധാനം ചെയ്ത ധോഖ എന്ന ചിത്രത്തിലൂടെ വെളിത്തിരയിൽ എത്തിയ നടനാണ് മുസമ്മിൽ ഇബ്രാഹിം. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പൂജ ഭട്ട് അഭിനേതാക്കളോടും തന്നോടും മോശമായി പെരുമാറിയെന്നും ആ സമയം വിഷാദവും പേടി സ്വപ്നങ്ങളും തന്നെ അലട്ടിയിരുന്നതായും നടൻ പറഞ്ഞു. അതിന് ശേഷം 'രാസ് 2' എന്ന സിനിമയിൽ പൂജയ്ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടും നിരസിച്ചുവെന്നും അവർക്കൊപ്പം വീണ്ടും അഭിനയിക്കുന്നത് പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു പോഡ്‌കാസ്റ്റിലാണ് മുസമ്മിൽ പൂജാ ഭട്ടിനെതിരായ വെളിപ്പെടുത്തൽ നടത്തിയത്.
'പൂജാ ഭട്ട് അഭിനേതാക്കളോട് അനാദരവ് കാണിച്ചു. മഹേഷ് ഭട്ടിന് എന്നെ വളരെ ഇഷ്ടമായിരുന്നു. എന്നാൽ പൂജ എന്നെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞു. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവരോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്. പക്ഷേ അവർക്ക് വളരെ മോശം സ്വഭാവമായിരുന്നു. അവര്‍ അങ്ങേയറ്റം ക്രൂരമായി പെരുമാറി. ആ സിനിമയുടെ ചിത്രീകരണ സമയത്ത് ഞാൻ നരകത്തിലൂടെയാണ് കടന്നുപോയത്. ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ വളരെ ചെറുപ്പമായിരുന്നു. എനിക്ക് വിഷാദം പിടിപെട്ടു. എന്നും രാത്രിയിൽ പേടിസ്വപ്നങ്ങൾ കാണുമായിരുന്നു. അവരെ പേടിച്ച് എല്ലാ ദിവസവും രാവിലെ എന്നെ രക്ഷിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു.' മുസമ്മിൽ പറഞ്ഞു.
മഹേഷ് ഭട്ടിന് കാര്യങ്ങൾ അറിയാമായിരുന്നെങ്കിലും പൂർണ്ണമായി ഇടപെടാൻ സാധിച്ചില്ലെന്നും മുസമ്മിൽ വെളിപ്പെടുത്തി. 'അങ്ങനെ എന്നോട് പെരുമാറരുതെന്ന് അദ്ദേഹം പൂജയോട് പറയുമായിരുന്നു, പക്ഷേ അദ്ദേഹം സ്ഥലത്തില്ലാത്തപ്പോൾ അവൾ അങ്ങനെ ചെയ്യുമായിരുന്നു. ക്രൂ അംഗങ്ങളും മുകേഷ് ഭട്ട് പോലും പൂജയുടെ സ്വഭാവത്തെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചും കഥകൾ എന്നോട് പറഞ്ഞിട്ടുണ്ട്.
സോണി റസ്ദാൻ സമീപിച്ചിട്ടും 'രാസ് 2' ൽ അഭിനയിക്കാൻ ഞാൻ വിസമ്മതിച്ചു. കാരണം വീണ്ടും ഭട്ടുമാർക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് ഭയമായിരുന്നു. 'രാസ് 2' ൽ എന്നെ കാസ്റ്റ് ചെയ്യാൻ മഹേഷ് സാർക്ക് വലിയ താല്പര്യമുണ്ടായിരുന്നു. സോണി റസ്ദാൻ പോലും അവരുടെ സിനിമകളിൽ അഭിനയിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിച്ചു. മാധ്യമങ്ങളിൽ എന്നെ പല പേരുകളിൽ വിളിക്കുകയും പ്രൊഫഷണലല്ലെന്ന് ആരോപിക്കുകയും ചെയ്തു, പക്ഷേ ഞാൻ പ്രതികരിച്ചില്ല. എന്നെ ബഹിഷ്കരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു,' മുസമ്മിൽ പറഞ്ഞു.