-->
തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ക്കിപ്പുറവും സാഹിത്യവും സിനിമകളും ചര്‍ച്ചചെയ്യപ്പെടുന്നെങ്കില്‍ അതാണ് പദ്മരാജനെപ്പോലൊരു പ്രതിഭയുടെ കാലാതീതപ്രസക്തിയെന്ന് നടന്‍ മോഹന്‍ലാല്‍. പദ്മരാജന്റെ എണ്‍പതാം ജന്മവാര്‍ഷികസന്ധ്യയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധിക്കപ്പെടാതെപോവുകയും പില്‍ക്കാലത്ത് വലിയതോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്ത പദ്മരാജന്‍ സിനിമകള്‍ ആ പ്രതിഭയുടെ കാലികപ്രസക്തി തെളിയിക്കുന്നതാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഏറെ അണ്ടര്‍ റേറ്റഡ് ആയ സിനിമകളും കഥകളുമാണ് അദ്ദേഹം സൃഷ്ടിച്ചത്. ഇന്നത്തെ തലമുറ അദ്ദേഹത്തിന്റെ പല സിനിമകളെയും റീല്‍സിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തിരിച്ചറിയുന്നത് ആ പ്രതിഭയുടെ അനശ്വരതയ്ക്കു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പി പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
2024ലെ പദ്മരാജന്‍ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എസ് ഹരീഷ്, പി എസ് റഫീഖ്, ഫാസില്‍ മുഹമ്മദ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ടെയ്ല്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ നവാഗത നോവലിസ്റ്റ് ഐശ്വര്യ കമല എന്നിവര്‍ മോഹന്‍ലാലില്‍ നിന്ന് ബഹുമതികളേറ്റുവാങ്ങി. പദ്മരാജന്റെ ഒട്ടേറെ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം നിന്നു സഹകരിച്ച ചിത്രസന്നിവേശകന്‍ ബി ലെനിന്‍, ഛായാഗ്രാഹകന്‍ വേണു, സഹസംവിധായകരായിരുന്ന ജോഷി മാത്യു, സുരേഷ് ഉണ്ണിത്താന്‍, സംവിധാന സഹായികളായ പൂജപ്പുര രാധാകൃഷ്ണന്‍, മോഹന്‍ദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി പദ്മരാജന്‍ മോഹന്‍ലാലിന് ഉപഹാരം സമര്‍പ്പിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഉപഹാരം കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് പി ജി പ്രഗീഷ് സമ്മാനിച്ചു.
പദ്മരാജന്റെ മകള്‍ രാധാലക്ഷ്മി സ്മൃതിദീപം കൊളുത്തി. അരവിന്ദ് വേണുഗോപാല്‍ സ്മൃിതിഗീതമാലപിച്ചു. അവാര്‍ഡ് ജൂറി അധ്യക്ഷരായിരുന്ന ടി.കെ.രാജീവ്കുമാര്‍, ഉണ്ണി ആര്‍., പി ജി പ്രഗീഷ്, എസ് ഹരീഷ്, പി.എസ് റഫീഖ്, ഫാസില്‍ മുഹമ്മദ്, ഐശ്വര്യ കമല, പ്രദീപ് പനങ്ങാട്, എ.ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗീച്ചു.