-->
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാല് വർഷ ബിരുദത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട ഫീസ് വർധനവിൽ പ്രതിഷേധിച്ചു കൊണ്ടാണ് കെഎസ്‌യുവിന്റെ പ്രതിഷേധ മാർച്ച്. 1850 രൂപയായിരുന്ന അഡ്മിഷൻ ഫീസ് 2655 ആയി ഉയർത്തുകയും, എലിജിബിലിറ്റി ഫീസ് 210ൽ നിന്നും 525 ആയി ഉയർത്തിയതും പ്രതിഷേധത്തിന് കാരണമായി.
മുൻകൂട്ടി പ്രഖ്യാപനം നടത്താതെ സിൻഡിക്കേറ്റ് യോഗത്തിൽ എടുത്ത ഫീസ് വർധന തീരുമാനത്തിൽ വൈസ് ചാൻസലർക്ക് കെഎസ്‌യു നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ഈ ഫീസ് വർധന പിൻവലിക്കണമെന്നും അല്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്നാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അറിയിച്ചിരുന്നത്. തുടർന്ന് ഫീസ് വർധനയിൽ മാറ്റങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രവർത്തകർ സർവകലാശാലയ്ക്ക് ഉള്ളിലേക്ക് കയറി പ്രതിഷേധിച്ചത്.
അതേസമയം ഇന്നത്തേത് സമര പ്രഖ്യാപനം മാത്രമാണെന്നും ഫീസ് വർധനയിലൂടെ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം സർക്കാർ അപ്രാപ്യമാക്കുകയാണെന്നും, ഇനി തെരുവിൽ സമരം ചെയ്യുമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറും വ്യക്തമാക്കി.