-->
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ ത്രാല്‍ കോക്കര്‍നാഗ് മേഖലയില്‍ ഉണ്ടെന്ന് സൂചനകള്‍ സുരക്ഷാസേനയ്ക്ക് കിട്ടി. നാലു സ്ഥലങ്ങളിലായിട്ടാണ് ഇവരുള്ളതെന്നും സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ത്രാല്‍ കോക്കര്‍നാഗ് മേഖലയില്‍ രാത്രിഭക്ഷണം തേടി ഭീകരര്‍ പ്രദേശത്തെ വീടുകളില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തുവിട്ടിരുന്നു. എക്സിലൂടെ പോലീസ് പരസ്യമാക്കിയ നോട്ടീസുകള്‍ പ്രകാരം, പാകിസ്ഥാന്‍ നിവാസികളായ ഹാഷിം മൂസ എന്ന സുലൈമാന്‍, അലി ഭായ് എന്ന തല്‍ഹ ഭായ്, അനന്ത്നാഗ് ജില്ല സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
നേരത്തേ കശ്മീര്‍ നിവാസികളായ തീവ്രവാദി പ്രസ്ഥാനവുമായി ബന്ധമുള്ള അഞ്ചുപേരുടെ വീടുകള്‍ ജമ്മുകശ്മീരിലെ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. പ്രശ്‌നം അന്താരാഷ്ട്ര തലത്തിലും ഇന്ത്യ - പാക് തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പഹല്‍ഗാമില്‍ 26 പേരെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതിന് പിന്നാലെയാണ് കാര്യങ്ങള്‍ ഈ നിലയിലായിട്ടുള്ളത്. ഇന്ത്യ ശക്തമായി മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ പാകിസ്താന്‍ ചൈനയുടെ സഹായവും തേടിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ അതൃപ്തിക്ക് കാരണമായി.
ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തിയത്.
അതേസമയം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) തുടര്‍ച്ചയായ നാലാം രാത്രിയും പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായി സൈന്യം വ്യക്തമാക്കി. പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇതാദ്യമാണ്.