-->
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖംമൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് കൊല്ലപ്പെട്ട സന്തോഷിന്റെ മാതാവ് ഓമനയുടെ മൊഴി. സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നുവെന്നും മൊഴി നല്‍കി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഗുണ്ടാനേതാവായ സന്തോഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. മണ്‍വെട്ടി ഉപയോഗിച്ച് സന്തോഷിന്റെ മുറിയുടെ വാതില്‍ തകര്‍ത്തു. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വീട്ടില്‍ കയറി അമ്മയുടെ മുന്നില്‍ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്. മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികള്‍ പിന്മാറിയില്ലെന്ന് അമ്മ ഓമന പറഞ്ഞു.
ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റുവെന്നും എഫ്‌ഐആറില്‍ പറയുന്നു. സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞായിരുന്നു ആക്രമണം. ഇതിന് മുമ്പും വീട്ടില്‍ എത്തി മകനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെന്നാണ് സന്തോഷിന്റെ അമ്മ പറഞ്ഞത്.
കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമെന്നും എഫ്‌ഐആറില്‍ പറയുന്നു. വധശ്രമക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലര്‍ച്ചെ രണ്ടേ കാലോടെയാണ് സംഭവമുണ്ടായത്. 2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൊല്ലത്ത് ഓച്ചിറ വവ്വാക്കാവില്‍ അനീറെന്ന യുവാവിനേയും വെട്ടിക്കാലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.