Saturday, March 28, 2026 Last Updated 0 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Mar 2026 01.43 PM

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ സിപിഎം ആളുകള്‍ ; ഗൂഡാലോചന ശിവന്‍കുട്ടിയുടെ ഓഫീസില്‍ ; എല്ലാം ഡീലെന്ന് ബിജെപി

BJP election commission

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളസര്‍ക്കാരിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നെന്നും സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഐഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്നും ആരോപിച്ച് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കത്തില്‍ ബിജെപി ചിഹ്നം പ്രത്യക്ഷപ്പെട്ടത് ഈ ഡീലിന്റെ ഭാഗമായിട്ടുള്ള ഗൂഡാലോചനയാണെന്ന തിരുവനന്തപുരത്തെ ബിജെപി നേതാവ് സുരേഷ് ആരോപിച്ചു. തൊഴില്‍മന്ത്രിയും നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ശിവന്‍കുട്ടിക്ക് കീഴിലാണ് ഗൂഡാലോചന നടന്നതെന്നും പറയുന്നു.

ഇവിടെ ഇലക്ഷന്‍ കമ്മീഷനിലെ ചില ഉദ്യോഗസ്ഥന്മാരും സിപിഐഎമ്മുമായി ഒരു ഡീല്‍ നടക്കുന്നു. തുടര്‍ന്ന് സിപിഐഎമ്മും കോണ്‍ഗ്രസുമായുള്ള ഒരു ഡീല്‍ നടക്കുന്നു. എസ്ഡിപിഐയും ജമാഅത്ത് ഇസ്‌ളാമിയും ഇടതും വലതുമായിട്ട് മറ്റൊരു ഡീല്‍ നടക്കുന്നു. ഈ എല്ലാ ഡീലുകളും ബിജെപിയെ എങ്ങിനെ തോല്‍പ്പിക്കാം ബിജെപിയെ എങ്ങിനെ പിന്നിലാക്കാം എന്ന തരത്തിലുള്ള ആലോചനകളാണ്. ഇതിനെയെല്ലാം അതിജീവിച്ച് കേരളത്തിലെ ബിജെപിയും എന്‍ഡിഎയും മുമ്പോട്ട് പോകുകുയാണെന്നും അതില്‍ വിഭ്രാന്തരായിട്ടുള്ള ഇടതുപക്ഷവും വലതുപക്ഷവും എല്ലാ ആയുധങ്ങളും എല്ലാ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികളും അതിനെതിരേ എടുക്കുകയാണെന്നും എന്നാല്‍ എല്ലാ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ അതിന്റെ ഭാഗമാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അയച്ച ബിജെപി ചിഹ്നമുള്ള കത്ത് വിവാദമായപ്പോള്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്‍ ജെയ്സല്‍ പി അസീസ് എന്‍ജി ഒ യൂണിയനിലെ സെക്രട്ടേറിയേറ്റിനകത്തെ സമുന്നത നേതാവാണെന്ന് സുരേഷ് ആരോപിക്കുന്നു. ഈ അടുത്തകാലത്ത് ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് ഡിവൈഎഫ് ഐയും എസ്എഫ്‌ഐയുമായും ബന്ധമുള്ളയാളാണ്. ഇയാളെ ഇലക്ഷന്‍ കമ്മീഷനിലേക്ക് ഡപ്യൂട്ടേഷനില്‍ വിടുകയും ഇയാളാണ് ഇത്തരമൊരു ഗൂഡാലോചനയ്ക്ക് പിന്നില്‍ നിന്നതെന്നും പറഞ്ഞു.

നേമത്ത് രാജീവ് ചന്ദ്രശേഖര്‍ക്ക് എതിരായിട്ടുള്ള സ്ഥാനാര്‍ത്ഥി കേരളത്തിന്റെ തൊഴില്‍വകുപ്പ് മന്ത്രിയായിട്ടുള്ള ശിവന്‍കുട്ടിയാണ്. നേമത്ത് റിട്ടേണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ളത് കഴിഞ്ഞ അഞ്ചുവര്‍ഷമായി ശിവന്‍കുട്ടിക്ക് കീഴില്‍ ജോലി ചെയ്ത ലേബര്‍ ഓഫീസറെയാണ്. ലേബര്‍ ഓഫീസര്‍ റിട്ടേണിംഗ് ഓഫീസറായിട്ടുള്ള തൊഴില്‍ വകുപ്പ് മന്ത്രി ഭരിക്കുന്ന മന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിേയാഗിക്കപ്പെട്ടിട്ടുള്ളതാകട്ടെ ഇതേ ശിവന്‍കുട്ടിയുടെ വകുപ്പിലെ ഉദ്യോഗസ്ഥരാണ്.

വിവാദം ഉണ്ടാക്കുന്ന നേതാക്കന്മാരും വിവാദ ഉണ്ടാക്കുന്ന സ്വജനപക്ഷപാതികളായ ഉദ്യോഗസ്ഥരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്നും ഇതിനെതിരേ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. സിപിഐഎമ്മും തെരഞ്ഞെടുപ്പുകമ്മീഷനും ചേര്‍ന്ന് കേരത്തിലുടനീളവും പ്രത്യേകിച്ച് നേമത്തെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. മത്സരിച്ചു ജയിച്ച തൊഴില്‍മന്ത്രി ശിവന്‍കുട്ടിക്ക് കീഴില്‍ പ്രവര്‍ത്തിച്ച നൂറോളം പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദേ്യാഗസ്ഥരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലേബര്‍ മന്ത്രിയും ലേബര്‍ ഉദ്യോഗസ്ഥന്മാരും ഒരു സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെ ഉദ്യോഗസ്ഥന്മാരായി ഇരുന്നുകൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണ് നേമം നിയോജക മണ്ഡലത്തില്‍ ക്ണ്ടുകൊണ്ടിരിക്കുന്നത്.

Ads by Google
Saturday 28 Mar 2026 01.43 PM
YOU MAY BE INTERESTED
Ads by Google
Ads by Google