ഏറ്റുമാനൂര്‍: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളിലൊരാളായ ആതിര ഡി നായരെ ബീഹാറിലെ യുവ താരം മൈഥിലി താക്കൂറിനോട് ഉപമിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഏറ്റുമാനൂരില്‍ മത്സരിക്കുന്ന എന്‍ഡിഎയുടെ ട്വന്റിട്വന്റി സ്ഥാനാര്‍ത്ഥിയായ ആതിര മണ്ഡലത്തില്‍ കളം പിടിക്കുന്നതായിട്ടാണ് സൂചന. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍. വാസവനും യു.ഡി.എഫിന്റെ നാട്ടകം സുരേഷും തമ്മിലുള്ള പരമ്പരാഗത പോരാട്ടത്തിലേക്ക് ആതിര കൂടി വരുന്നതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുമെന്ന വാഗ്ദാനവുമായാണ് ആതിര വോട്ട് തേടുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടുള്ള പ്രചാരണത്തിലൂടെയും യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ആതിരയ്ക്ക് സാധിക്കുന്നുണ്ട്. 'ജെന്‍സി' തലമുറയുടെ മാറ്റത്തിന്റെ ശബ്ദമായാണ് 25-കാരിയായ ആതിര സ്വയം അടയാളപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍.ഡി.എ വോട്ടുകളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച മണ്ഡലമാണ് ഏറ്റുമാനൂര്‍. ബി.ഡി.ജെ.എസ് മത്സരിച്ചപ്പോള്‍ നേടിയ വോട്ടുകള്‍ ഇത്തവണ ആതിരയിലൂടെ ബി.ജെ.പിക്ക് തിരിച്ചുപിടിക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം കരുത്തരായ സ്ഥാനാര്‍ത്ഥികളോടൊപ്പമാണ് ആതിര മത്സരിക്കുന്നത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും സാമുദായിക സംഘടനകളുമായുള്ള അടുത്ത ബന്ധവുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാസവന്റെ കരുത്ത്. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് എല്‍ഡിഎഫ് ക്യാമ്പിന്. നാട്ടകം സുരേഷാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് ഏറെക്കാലത്തിന് ശേഷം സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നു എന്നതാണ് പ്രത്യേകത. കഴിഞ്ഞ തവണത്തെ വിമത ഭീഷണി ഇത്തവണ ഇല്ലാത്തത് യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നു. പ്രവചനങ്ങള്‍ക്ക് അതീതമാണ് മണ്ഡലത്തിലെ സ്ഥിതി.