മുഖ്യമന്ത്രി പിണറായിയുടെ വിവാദ പ്രയോഗങ്ങളിൽ നിലപാട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരായ 'ചെറ്റത്തരം' പ്രയോഗത്തലും പൊതുയോഗത്തിനിടെ ചോദ്യം ചോദിച്ചയാളോടുള്ള 'വീട്ടിൽ പോയി ചോദിക്ക്' പ്രയോഗത്തിലുമാണ് ബേബി പ്രതികരിച്ചത്.
ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അതിനനുസരിച്ചാകും വാക്കുകൾ പ്രയോഗിക്കുകയെന്നുമാണ് ബേബി പറഞ്ഞത്. പിണറായിക്ക് ഒരു പ്രവർത്തനശൈലി ഉണ്ട്. അത് അച്ചടക്കത്തിന്‍റേതാണ്. പക്ഷേ പൊതു ജനങ്ങളോട് പെരുമാറുമ്പോൾ സൂക്ഷ്മതയും കരുതലും വേണം. ഇത് എല്ലാവർക്കും ബാധകമാണ്. അപ്പോഴും ഓരോരുത്തർക്കും അവരവരുടെ ശൈലി ഉണ്ടെന്നും ബേബി വിവരിച്ചു. ജി സുധാകരനെതിരായ പിണറായിയുടെ ചെറ്റത്തരം പ്രയോഗം വ്യക്തിയെ അല്ല, വ്യക്തിയുടെ നിലപാടിനെയാണ് വിമർശിച്ചതെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.