Tuesday, March 24, 2026 Last Updated 4 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Mar 2026 12.38 PM

അപ്പനും മകനുമെത്തി കേരളാ നിയമസഭയില്‍ പുതുചരിത്രം പിറക്കും ; പൂഞ്ഞാറില്‍ താനും പാലായില്‍ മകനും ജയിക്കുമെന്ന് പി.സി. ജോര്‍ജ്ജ്

pc george  poonjar

കോട്ടയം: ഈ തെരഞ്ഞെടുപ്പോടെ കേരളാനിയമസഭയില്‍ ഒരു പുതിയ ചരിത്രം പിറക്കുമെന്നും ആദ്യമായി നിയമസഭയില്‍ എത്തുന്ന അപ്പനും മകനുമായി പി.സി.ജോര്‍ജും മകനും മാറുമെന്നും ബിജെപിനേതാവ് പി.സി. ജോര്‍ജ്. മകന്‍ ഷോണ്‍ പാലായിലും താന്‍ പൂഞ്ഞാറിലും വന്‍ വിജയം നേടുമെന്നും താന്‍ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പോടെ കെ.എം. മാണിയുടെ കേരളാകോണ്‍ഗ്രസ് തീര്‍ന്നെന്നും മൂവാറ്റുപുഴയില്‍ പി.ജെ. ജോസഫിന്റെ മകന്‍ തോല്‍ക്കുമെന്നും പറഞ്ഞു. പൂഞ്ഞാറില്‍ ഒരു മുന്നണിയുടേയും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ തോറ്റപ്പോള്‍ പോലും 42,000 വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി യ്ക്ക് 19,000 വോട്ട് കിട്ടിയിട്ടുണ്ട്. ഇതു രണ്ടും കൂട്ടുമ്പോള്‍ തന്നെ 61,000 വോട്ടുകിട്ടി ജയിച്ചു കഴിഞ്ഞെന്നും പറഞ്ഞു. പൂഞ്ഞാറില്‍ തനിക്ക് എതിരില്ലെന്നും എല്‍ഡിഎഫും യുഡിഎഫും രണ്ടാം സ്ഥാനത്തിനായി വേണമെങ്കില്‍ മത്സരിക്കട്ടെയെന്നും പി.സി. ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഈരാറ്റുപേട്ടയില്‍ നഷ്ടമായിപോയ വോട്ടുകള്‍ തിരിച്ചുവരും. ഈരാറ്റുപേട്ട തന്റെ സ്വന്തം പഞ്ചായത്താണ്. പൂഞ്ഞാറ്റില്‍ കൊണ്ടുവരാനിരുന്ന ബസ് സ്റ്റാന്റ്, ട്രഷറി, കോടതി എന്നിങ്ങനെ പല പൊതുസ്ഥാപനങ്ങളും ഈരാറ്റുപേട്ടയില്‍ കൊണ്ടുവന്ന് അത് മുനിസിപ്പാലിറ്റി യാക്കി മാറ്റിയത് താനാണ്. എന്നാല്‍ താന്‍ മുസ്‌ളീംവിരോധിയാണെന്ന തെറ്റിദ്ധാരണ കൊണ്ടുവന്നാണ് തന്നെ തോല്‍പ്പിച്ചതെന്നും പറഞ്ഞു.

തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോള്‍ മറ്റുള്ള മതക്കാരെല്ലാം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇവിടുത്തെ ഹിന്ദുസമൂഹം തണുത്തിരിക്കുന്നു. മറ്റുള്ള സമുദായങ്ങള്‍ ഒക്കെ ഉണര്‍ന്ന് അവരുടെ സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.

എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. അതിന് ഹൈന്ദവന്‍ ഉണര്‍ന്ന് ആ രാജ്യത്തിന്റെ ഭാഗമാകണമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗമാണ് ഹിന്ദു വര്‍ഗ്ഗീയത പറഞ്ഞെന്ന ആരോപണത്തിന് കാരണം. തനിക്കെതിരേ പിണറായി 13 കേസുകളാണ് എടുത്തതെന്നും പറഞ്ഞു. പറഞ്ഞതില്‍ ഖേദമില്ലെന്നും ശരിയെന്ന് തോന്നുന്നത് മാത്രമേ പറയു മാപ്പു പറയില്ലെന്നും വ്യക്തമാക്കി.

Ads by Google
Tuesday 24 Mar 2026 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google