ന്യൂഡൽഹി: പാകിസ്താന് വേണ്ടി ഇന്ത്യയുടെ സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സുമിത് കുമാറാണ് അറസ്റ്റിലായത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പാകിസ്താനിലെ രഹസ്യാന്വേഷണ ഏജൻസികൾക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്.
പാകിസ്ഥാൻ ഹാൻഡ്‌ലർമാർക്ക് സുമിത് രഹസ്യ സൈനിക വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. രാജസ്ഥാൻ ഇന്റലിജൻസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന് പിടിവിണത്. പാകിസ്ഥാനുമായുള്ള ബന്ധത്തെ തുടർന്ന് 2026 ജനുവരിയിൽ ജയ്‌സാൽമീർ നിവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സുമിതിലേക്ക് അന്വേഷണം തിരിഞ്ഞത്. പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയുമായി സുമിത് നിരന്തരം ബന്ധപ്പെട്ടിരുന്നതായും വിവരങ്ങൾ കൈമാറിയിരുന്നതായും തെളിഞ്ഞു.
ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇയാൾ കൈമാറായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാൻ ഇന്റലിജൻസും വ്യോമസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സുമിത് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ജയ്പൂരിലേക്ക് കൊണ്ടുവന്നു.