Wednesday, March 18, 2026 Last Updated 28 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 04.51 PM

പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 20,000 വോട്ടിന് ജയിക്കും ; കോട്ടയത്ത് കുറേയേറെ താമരകള്‍ വിടരുമെന്ന് ഷോണ്‍ജോര്‍ജ്

uploads/news/2026/03/830887/shone-george-close.jpg

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കുറേ താമരകള്‍ വിരിയുമെന്നും പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. രണ്ടു മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ വിസ്മയങ്ങള്‍ നടക്കുമെന്നും പറഞ്ഞു.

പാലായില്‍ ജോസ്‌കെ മാണി തോല്‍ക്കും. മൂന്നാം സ്ഥാനത്തേക്ക് പോകും. ലോകത്ത് എവിടെയെങ്കിലും ബൈ ഇലക്ഷനില്‍ മത്സരിച്ചപ്പോള്‍ മരിച്ചയാളുടെ പാര്‍ട്ടി തോറ്റ ചരിത്രമുണ്ടോ? അത് പാലയില്‍ മാത്രം സംഭവിച്ചതാണ്. പാലാ കൃത്യമായി നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്. അവര്‍ക്ക് വേണ്ടതാരെന്ന് കൃത്യമായി നോക്കി ചെയ്യുന്ന മണ്ഡലമാണ്. മാണിഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ പഞ്ചായത്തുകള്‍ നില്‍ക്കുന്ന കാലത്ത്. 2004 ല്‍ ഇ.എം. ഇസ്മായീല്‍ പിസിതോമസും ജോസ് കെ മാണിയും മത്സരിച്ച സമയത്ത് ജോസ് കെ. മാണി മൂന്നാം സ്ഥാനത്ത് പോയി.

മാണിഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ ഈ മൂന്ന് പഞ്ചായത്തുകളും ഇപ്പോള്‍ കടുത്തുരുത്തിയുടെ ഭാഗമാണ്. പൂഞ്ഞാറില്‍ നിന്നും ആറു പഞ്ചായത്തുകള്‍ പാലായുടെ ഭാഗമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ട സാഹചര്യമുണ്ടോയെന്നും ചോദിച്ചു. ബിജെപിയെ സംബന്ധിച്ചിടത്തോളം പാല പിടിച്ചെടുക്കുക ഈ തെരഞ്ഞെടുപ്പിലെ മുഖ്യമായ കാര്യമാണ്. പാലാ രാഷ്ട്രീയ അടിമത്തമുള്ള നിയോജക മണ്ഡലമല്ല. എല്ലാ കാലത്തും സ്വതന്ത്രമായി നിലകൊള്ളുന്ന ഒരു നിയോജക മണ്ഡലമാണ്. 22 വര്‍ഷം മുമ്പ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇവിടെ 10,000 വോട്ട് നേടിയിട്ടുണ്ടെന്നും പറഞ്ഞു.

കേരളത്തില്‍ ആള്‍ക്കാര്‍ ബിജെപിയെ ഗൗരവത്തില്‍ എടുക്കാന്‍ തുടങ്ങിയെന്നും പറഞ്ഞു. ഒരു മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയുള്ള അനേകര്‍ പാര്‍ട്ടിയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ട്. ആരെങ്കിലും പോയി മത്സരിക്കുക എന്നതിനപ്പുറത്ത് ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കപ്പാസിറ്റിയുള്ള മൂന്നോ നാലോ പേര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നത് നിസ്സാരമായ കാര്യമല്ലെന്നും പറഞ്ഞു. താന്‍ പാര്‍ട്ടിയില്‍ വന്നിട്ട് രണ്ടര വര്‍ഷമേ ആയിട്ടുള്ളു. അപ്പോഴേയ്ക്കും പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റും പാലായില്‍ സ്ഥാനാര്‍ത്ഥിയുമാകുകയാണ്.

എം.ടി. രമേശ് മത്സരിക്കണമോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അദ്ദേഹത്തെ സംബന്ധിച്ച് പാര്‍ട്ടിയില്‍ കൃത്യമായ കാഴ്ചപ്പാടുണ്ട്. ഒരു കേന്ദ്രമന്ത്രിയോട് നിയമസഭയില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കുമോ. എന്നാല്‍ ജോര്‍ജ്് കുര്യന്‍ അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായതിനാലാണ് അങ്ങിനെ ചെയ്യുന്നത്. അച്ചടക്കമുള്ള പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്നും പറഞ്ഞു.

കോണ്‍ഗ്രസിന്റെ എം.പി.മാര്‍ നിയമസഭാസീറ്റിനായി സമ്മര്‍ദ്ദമുണ്ടാക്കുന്നതിന് കാരണം കേന്ദ്രത്തില്‍ പോയിട്ട് കാര്യമില്ലാത്തതിനാലാണ്. കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസ് ഒരിക്കലും അധികാരത്തില്‍ വരില്ല എന്ന് ഉറപ്പുള്ളതിനാലാണ് എല്ലാവരും കേരളത്തിലേക്ക് മടങ്ങാന്‍ ഇഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും ഉറപ്പ് കെ.സി. വേണുഗോപാലിനാണ്. രണ്ടു മൂന്ന് ദിവസത്തിനകം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും. സീറ്റുനിര്‍ണ്ണയുവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്നും പറഞ്ഞു.

പാലായും പൂഞ്ഞാറും തമ്മില്‍ വലിയ അകലം ഇല്ലാത്തതിനാല്‍ പഠിച്ചതൊക്കെ പാലായിലാണ്. അവിടെ വലിയ സുഹൃത്ത് ബന്ധങ്ങളുമുണ്ട്. അമ്മവീട് പാലായിലാണ്. ഞാന്‍ ജനിച്ചതും പാലായിലാണ്. രാഷ്ട്രീയപരമായി എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഏതെങ്കിലും പൊതുകാര്യത്തില്‍ ശക്തമായ നിലപാട് എടുത്തിട്ടുള്ളവരല്ല. ഇടയ്ക്കിടെ റബ്ബറിന് വില കൂട്ടണമെന്ന് പറയാറുണ്ട്. അതും യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞിട്ടില്ല. റബ്ബറിന് വില 250 രൂപയാക്കാമെന്ന് പറഞ്ഞാണ് ഇപ്പോള്‍ എംഎല്‍എ ആയിരിക്കുന്നയാള്‍ ജയിച്ചത്. എന്നാല്‍ അഞ്ചുവര്‍ഷമായി ഒന്നും ചെയ്തിട്ടില്ല. റബ്ബര്‍ പാലാക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ റബ്ബറിന് വില കൂടില്ല എന്നത് യാഥാര്‍ത്ഥ്യവും കര്‍ഷകരെ പറ്റിക്കുന്നതുമാണ്. കോട്ടയം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ്ജ്.

Ads by Google
Wednesday 18 Mar 2026 04.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google