Wednesday, March 18, 2026 Last Updated 14 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 12.46 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം ; തെളിവുകള്‍ ഹാജരാക്കാനായില്ല

uploads/news/2026/02/826023/kantaru-rajeevaru.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കി. ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരായ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 41 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ഇപ്പോള്‍ തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും. മതിയായ തെളിവകള്‍ ഹാജരാക്കാനായില്ലെന്ന് വിലയിരുത്തയാണ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് എസ്ഐടി ജയിലില്‍ എത്തി കട്ടിളപ്പാളി കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി ഒന്‍പതിനായിരുന്നു തന്ത്രിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അവസാനമായി അറസ്റ്റ് ചെയ്തത് തന്ത്രിയെ ആയിരുന്നു.

തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ എസ്ഐടി കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ബന്ധമുള്ളതെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. പ്രോസിക്യൂഷന്‍ വാദങ്ങളെ പ്രതിഭാഗം പൂര്‍ണമായി എതിര്‍ത്തു. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയെ അറിയിച്ചു.

തന്ത്രിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ഇതുവരെ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. കേസില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.

Ads by Google
Wednesday 18 Feb 2026 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google