രാജ്യത്തെ ട്രെയില്‍ സുരക്ഷയ്ക്കായി കവച് ഉൾപ്പെടെ സുരക്ഷയൊരുക്കാൻ ഇത്തവണയും കേന്ദ്ര ബജറ്റ് കൂടുതൽ ഊന്നൽ നൽകി. റെയിൽവേ സുരക്ഷയ്ക്ക് 2026-27 വർഷം 1.20 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. മുൻവർഷത്തേക്കാൾ 6000 കോടി രൂപ അധികം. 2025-26 വർഷം 1.14 ലക്ഷം രൂപയാണ് നീക്കിവച്ചത്. 2024-25 ബജറ്റിൽ 1.08 ലക്ഷം കോടി രൂപ സുരക്ഷയ്ക്കായി വകയിരുത്തിയിരുന്നു. 2.78 ലക്ഷം കോടി രൂപയാണ് റെയിൽവേക്ക് ആകെ വിഹിതമായി നീക്കിവച്ചത്.
പുതിയ പാതകൾക്കും പാത ഇരട്ടിപ്പിക്കലിനും പാളം നവീകരണത്തിനും മുൻവർഷ ബജറ്റിനേക്കാൾ തുക നീക്കി വച്ചിട്ടുണ്ട്. വൈദ്യതീകരണം ഇന്ത്യയിൽ 99 ശതമാനം പൂർത്തിയായിക്കഴിഞ്ഞതിനാൽ 5000 കോടി രൂപയാണ് നീക്കിവച്ചത്. മുൻവർഷം 6150 കോടി രൂപയായിരുന്നു.
റെയിൽപ്പാത കേരളത്തിനില്ലെങ്കിലും അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടകം എന്നിവയ്ക്ക് ലഭിച്ചു. ബെംഗളുരു-ചെന്നൈ, ഹൈദരാബാദ്-ചെന്നൈ, മുംബൈ-പുനെ,പുനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളുരു,ഡൽഹി-വരണസി, വരണസി-സിൽഗുരി എന്നിവയാണ് ഏഴു കോറിഡോറുകൾ. കേരളത്തിനും ഇതിന്റെ ഗുണം കിട്ടുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. ഇന്ന് കേരളത്തിൻ്റെ റെയിൽ വികസനത്തിന് എന്തൊക്കെ കിട്ടും എന്ന് റെയിൽവേ മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കും.