രാജ്യത്തെ ആദായ നികുതി വകുപ്പ് വീണ്ടും ആരോപണ മുനയിൽ. സി.ജെ. റോയിയുടെ ആത്മഹത്യയോടെ ആറ് വർഷത്തിനിടെ രണ്ടാമത്തെ ബിസിനസ് ഭീമനാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്യുന്നത്. 2019ൽ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ ആത്മഹത്യ വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പിൽ ആദായനികുതി വകുപ്പിന്റെ പീഡനവും മറ്റ് ബാഹ്യ സമ്മർദ്ദങ്ങളുമാണ് തന്നെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും അയച്ച കത്തിൽ കർണാടക, ഗോവ റേഞ്ച് ഇൻകം ടാക്സ്, മുൻ ഡയറക്ടർ ജനറൽ-ഇൻവെസ്റ്റിഗേഷൻസ് ആയിരുന്ന ബി.ആർ. ബാലകൃഷ്ണന്റെ പേര് അദ്ദേഹം പരാമർശിച്ചു. ആരോപണത്തെക്കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഇപ്പോൾ അന്വേഷണവും നടത്തി. അന്നത്തെ പ്രതിപക്ഷം ആദായനികുതി വകുപ്പിനെതിരെ രംഗത്തെത്തുകയും ചെയ്തു.
ആ സംഭവത്തിന് വെറും ആറ് വർഷം പിന്നിടുമ്പോഴാണ് മറ്റൊരു ബിസിനസ് പ്രമുഖന്റെ മരണം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കിയത്.