ന്യൂഡല്‍ഹി: പത്മശ്രീ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഗോമൂത്രത്തെ ചൊല്ലി സാമൂഹ്യമാധ്യമത്തില്‍ തര്‍ക്കം. സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവും ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോര്.
വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ സംഭാവനയ്ക്കാണ് വി. കാമകോടിക്ക് പത്മശ്രീ ലഭിച്ചത്. എന്നാല്‍ 'ഗോമൂത്രത്തെ ലോകവേദിയില്‍ എത്തിച്ച ഐഐടി മദ്രാസിലെ കാമകോടിയുടെ ഗവേഷണത്തെ രാജ്യം അംഗീകരിക്കുന്നു,' എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസപോസ്റ്റ്. കാമകോടി മുന്‍പ് ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നടത്തിയ പ്രസ്താവനകളെ സൂചിപ്പിച്ചായിരുന്നു ഈ പോസ്റ്റ്.
കാമകോടിയെ പ്രതിരോധിച്ചുകൊണ്ട് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു രംഗത്തെത്തി. പ്രൊഫസര്‍ കാമകോടി മൈക്രോ പ്രൊസസ്സര്‍ ഡിസൈന്‍ പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം ഈ പുരസ്‌കാരത്തിന് അര്‍ഹനാണെന്നും വെമ്പു പറഞ്ഞു. ഗോമൂത്രത്തെയും ചാണകത്തെയും കുറിച്ചുള്ള കാമകോടിയുടെ മുന്‍ പ്രസ്താവനകളെയും വെമ്പു ന്യായീകരിച്ചു. ഗവേഷണങ്ങളെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.
ഇതൊന്നും ശാസ്ത്രീയമല്ലെന്ന് കരുതുന്നത് കൊളോണിയല്‍ അടിമത്ത മനോഭാവമാണെന്നായിരുന്നു വെമ്പുവിന്റെ മറുപടി. ഹാര്‍വാര്‍ഡോ എംഐടിയോ ഇതേക്കുറിച്ച് പഠനം നടത്തിയാല്‍ അതിനെ ദൈവവാക്യമായി വിശ്വസിക്കുമെന്നും വെമ്പു കുറിച്ചു.
വെമ്പുവിന് കോണ്‍ഗ്രസ് ശക്തമായ തിരിച്ചടി നല്‍കി. ഗോമൂത്ര ഗവേഷണത്തിന് ചെലവാക്കുന്ന പണത്തിന്റെ കണക്കുകളെയും ചോദ്യം ചെയ്ത കോണ്‍ഗ്രസ് മധ്യപ്രദേശിലെ ഒരു ഗവേഷണ പദ്ധതിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അവര്‍ ചൂണ്ടിക്കാട്ടി.
ഗോമൂത്രത്തിന്റെ ഗുണങ്ങളില്‍ വിശ്വസിക്കുന്ന നിങ്ങള്‍ ഒരു ശതകോടീശ്വരനാണല്ലോ. പിന്നെന്താണ് നിങ്ങടെ കമ്പനി ചാണകത്തെയും ഗോമൂത്രത്തെയും കുറിച്ച് ഗവേഷണം നടത്താന്‍ പണം ഇറക്കാത്തതെന്താണെന്നും വെമ്പുവിനോട് ചോദിച്ചു.