Thursday, March 19, 2026 Last Updated 44 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 21 Jan 2026 11.33 PM

ദീപക്കിന്റെ മരണം: ഷിംജിത ജയിലില്‍, പങ്കുവച്ച വിഡിയോ എഡിറ്റ്‌ ചെയ്‌തതാണെന്ന് പോലീസ്‌, പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും

ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌. കോഴിക്കോട്‌ ജില്ലാ കോടതിയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്‌.
uploads/news/2026/01/821969/k1.jpg

കോഴിക്കോട്‌/വടകര: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന്‌ കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശി ദീപക്‌ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്‌തഫ അറസ്‌റ്റില്‍. ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷം രണ്ടു മണിയോടെ വടകര ചോറോടുള്ള ബന്ധുവീട്ടില്‍ നിന്നാണ്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. കുന്ദമംഗലം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു. തുടര്‍ന്നു സ്‌പെഷല്‍ മഞ്ചേരി സബ്‌ ജയിലിലേക്കു മാറ്റി. മഫ്‌തിയിലെത്തിയ വനിതാ പോലീസ്‌ ഉള്‍പ്പെടെയുള്ള സംഘം സ്വകാര്യകാറിലാണ്‌ കസ്‌റ്റഡിയിലെടുത്ത്‌ കൊണ്ടുപോയത്‌.

ഷിംജിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ്‌ ചെയ്‌തതാണെന്നു പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ്‌ ശേഖരിച്ചു. ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ഇതിലുള്ളത്‌. പയ്ന്നൂര്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്‌.

ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌. കോഴിക്കോട്‌ ജില്ലാ കോടതിയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്‌. കേസെടുത്തതിന്‌ പിന്നാലെ ഒളിവിലായ ഷിംജിത മുസ്‌തഫയ്‌ക്കെതിരെ ലുക്കൗട്ട്‌ സര്‍ക്കുലര്‍ പോലീസ്‌ പുറത്തിറക്കിയിരുന്നു. അരീക്കോട്‌ ഗ്രാമപഞ്ചായത്തിലെ വെള്ളേരി വെസ്‌റ്റ്‌ വാര്‍ഡിലെ മുസ്ലീം ലീഗിന്റെ മുന്‍ മെമ്പറാണ്‌ ഷിംജിത.

കഴിഞ്ഞ 16 നാണ്‌ ബസ്‌ യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന്‌ ആരോപിച്ച്‌ ഷിംജിത ഇന്‍സ്‌റ്റഗ്രാമില്‍ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തത്‌. ഇത്‌ പ്രചരിച്ചതിനു പിന്നാലെ ദീപക്‌ ആത്മഹത്യ ചെയ്‌തു. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ്‌ കേസെടുത്തത്‌. മെഡിക്കല്‍ കോളജ്‌ പോലീസ്‌ ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക്‌ മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ്‌ രേഖപ്പെടുത്തി.

ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും നിര്‍ണായകമായ തരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന്‌ ആരും പരാതി പറഞ്ഞില്ലെന്ന്‌ ജീവനക്കാര്‍ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസില്‍ യാത്ര ചെയ്‌ത മറ്റുള്ളവരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 21 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google