ന്യൂഡല്‍ഹി : കുട്ടികളെയും പ്രായമായവരെയും തെരുവുനായ ആക്രമിച്ചാലോ കടിയേറ്റുള്ള പരിക്കോ മരണമോ സംഭവിച്ചാലോ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തുക നഷ്ടപരിഹാരം ഈടാക്കുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങൾ വിഷയത്തിൽ ഒന്നും ചെയ്യാതിരിക്കുന്നതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് പറയുന്നവരും ഇക്കാര്യത്തിൽ ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി.
''തെരുവുനായ വിഷയത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ ഒന്നും ചെയ്തിട്ടില്ല. അതിനാൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾക്കോ പ്രായമായവർക്കോ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്താൽ സംസ്ഥാന സർക്കാരുകളിൽ നിന്ന് കനത്ത തുക നഷ്ടപരിഹാരമായി ആവശ്യപ്പെടും. കൂടാതെ, ഈ തെരുവു നായകൾക്ക് ഭക്ഷണം നൽകുന്നവരുടെ മേലും ഉത്തരവാദിത്വം ചുമത്തപ്പെടും,'' തെരുവു നായ വിഷയത്തിൽ വാദം കേൾക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
''നിങ്ങൾക്ക് ഈ മൃഗങ്ങളെ ഇത്രയധികം ഇഷ്ടമാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാത്തത്. എന്തുകൊണ്ടാണ് ഈ നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയും ആളുകളെ കടിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്,'' ജസ്റ്റിസ് നാഥ് ചോദിച്ചു.
അതേസമയം തെരുവ് നായ വിഷയം ഒരു വൈകാരികമായ കാര്യമാണെന്ന് അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ''ഇതുവരെ നായ്ക്കളുടെ കാര്യത്തിൽ മാത്രമാണ് വൈകാരികത ഉള്ളതെന്ന് തോന്നുന്നു. 2011 മുതൽ ഞാൻ ഒരു ജഡ്ജിയാണ്. പക്ഷേ, മനുഷ്യർക്ക് വേണ്ടി ഇത്ര വികാരഭരിതമായ വാദങ്ങൾ ഞാൻ കേട്ടിട്ടില്ല,'' ജസ്റ്റിസ് പറഞ്ഞു. അങ്ങനെയല്ല, തനിക്ക് മനുഷ്യരെക്കുറിച്ചും സമാനമായ രീതിയിൽ ആശങ്കയുണ്ടെന്ന് മേനക ഗുരുസ്വാമി മറുപടി നൽകി.