Sunday, March 15, 2026 Last Updated 9 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 Jan 2026 01.45 PM

' എനിക്ക് കമ്യൂണിസത്തോട് തീര്‍ച്ചയായും ചായ്‌വ് ഉണ്ട്, അതിനര്‍ത്ഥം ഞാന്‍ ഇടതുപക്ഷത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നല്ല' ; നിഖില വിമല്‍

many, hates

ഇടതുപക്ഷ അനുഭാവിയാണ് താനെന്നും എന്നാല്‍ സജീവ പ്രവര്‍ത്തകയല്ലെന്നും നടി നിഖില വിമല്‍. പാര്‍ട്ടി പ്രതിനിധിയല്ല താനെന്നും പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിക്കുന്നവരുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

''ഞാന്‍ ഒരു പാര്‍ട്ടിയുടേയും പ്രതിനിധിയല്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനായിരിക്കാം എന്നാണ്. അതിനര്‍ത്ഥം ഞാന്‍ ഇടതുപക്ഷത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നല്ല. ഞാനത് ചെയ്യുന്ന ഒരാളാണെങ്കില്‍ അതെടുക്കുന്നതില്‍ തെറ്റില്ല. ഞാന്‍ അത് ചെയ്യുന്ന ഒരാളല്ല. അതേസമയം അത് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അതിനാല്‍ അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല'' നിഖില പറയുന്നു.

''എന്റെ ഇഷ്ടത്തിനും ചായ്‌വിനും കാരണം എന്റെ നാടിന്റെ പ്രത്യേകത കൊണ്ടായിരിക്കണം. ഞാന്‍ വളര്‍ന്നത് കീഴാറ്റൂരാണ്. അതൊരു ഇടതുപക്ഷ ഗ്രാമമാണ്. സ്വാഭാവികമായും അവിടെ വളര്‍ന്ന ഞാന്‍ കണ്ടിട്ടുള്ളതും സ്വാധീനിക്കപ്പെട്ടതും ഇതിലാണ്. ചെറുപ്പത്തില്‍ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചതുമെല്ലാം ആ ചായ് വിന് കാരണമായിട്ടുണ്ട്. നിങ്ങള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ആയത്? ബിജെപി ആയത്? എന്നൊക്കെ ചോദിച്ചാല്‍ നിങ്ങള്‍ക്കൊരു ഉത്തരം കാണും. അതുപോലെ എന്റെ ഉത്തരമാണിത്.''

''പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, 24 മണിക്കൂറും പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെയൊന്നും ക്രെഡിറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് കമ്യൂണിസത്തോട് ചായവ് തീര്‍ച്ചയായും ഉണ്ട്. എന്ന് കരുതി ആ പ്രാതിനിധ്യം എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ആളുകള്‍ ഏറ്റവും കൂടുതല്‍ ചീത്ത വിളിക്കുന്നത് ഇതു കാരണമാണ്. ആളുകള്‍ക്ക് എന്നോട് ദേഷ്യം വരാന്‍ കാരണം ഇതുകൊണ്ടാണ്. നിങ്ങള്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കരുതി, എനിക്ക് നിങ്ങളോട് ദേഷ്യമില്ലല്ലോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അത് നിങ്ങളുടെ ചോയ്‌സ് ആണെന്ന് ഞാന്‍ മനസിലാക്കുന്നത്.'' എന്നും നിഖില പറയുന്നു.

''പാര്‍ട്ടി മാത്രമല്ല രാഷ്ട്രീയം. എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒന്നില്‍ വിശ്വസിക്കുന്നുവെന്ന് കരുതി, മറ്റൊന്നിനെ വെറുക്കണം എന്നില്ല. പരസ്പരം ബഹുമാനിക്കണം. ജനാധിപത്യരാജ്യത്ത് ജീവിക്കുകയും, വോട്ട് ചെയ്യുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു രാഷ്ട്രീയമുണ്ടെന്നാണ് അര്‍ത്ഥം. എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. അത് ഇത്ര വലിയ തെറ്റാണോ എന്നറിയില്ല. വേറൊരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരെ ഞാന്‍ കളിയാക്കാറില്ല'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Ads by Google
Monday 12 Jan 2026 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google