അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സാരഥിയായിരുന്ന ഷിനോജ്. പതിനേഴ് വര്‍ഷക്കാലത്തോളം ഷിനോജായിരുന്നു ശ്രീനിവാസന്റെ ഡ്രൈവര്‍. ഇക്കാലമത്രയും ഒരു ഡ്രൈവര്‍ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ ആണ് തന്നെ സ്‌നേഹിച്ചതെന്ന് ഷിനോജ് കുറിച്ചു. അദ്ദേഹം തനിക്ക് വീടുവെച്ച് നല്‍കിയ കാര്യവും ഷിനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഷിനോജിന്റെ കുറിപ്പ്:
' പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്മായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാലമത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി. ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.
എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം ‘The gift of legend’. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല. ചേച്ചിക്ക് സാറായിരുന്നു ലോകം. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി ' .
പതിനേഴ് വർഷക്കാലം ശ്രീനിവാസന്റെ ഡ്രൈവറായിരുന്നു ഷിനോജ്. ശ്രീനാവസന്റെ വീടിനോട് ചേർന്നുള്ള ഔട്ട്ഹൗസിലായിരുന്നു ഷിനോജ് താമസിച്ചിരുന്നത്. വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞെങ്കിലും ഷിനോജ് സമ്മതിച്ചില്ല. പിന്നീട് വിനീതും ധ്യാനും നിർബന്ധിച്ചതിനെ തുടർന്നാണ് ചോറ്റാനിക്കരയിൽ വീട് വച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ശ്രീനിവാസൻ ഗൃഹപ്രവേശനച്ചടങ്ങുകൾക്ക് നേരിട്ടെത്തിയിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയായിരുന്നു ഗൃഹപ്രവേശനച്ചടങ്ങിന് നേതൃത്വം നൽകിയിരുന്നത്.