കോടതി വിധി കേട്ട് പുറത്തു വന്ന ദിലീപിന്റെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. വിധി കേട്ട് പുറത്തുവന്നയുടനെ മഞ്ജു വാരിയരെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും മീഡിയയെയും ഒക്കെ വെല്ലുവിളിച്ചുകൊണ്ടുള്ളതായിരുന്നു ദിലീപിന്റെ പ്രകടനം ആർക്കെങ്കിലും ദിലീപിനോട് അല്‍പം സ്നേഹമുണ്ടായിരുന്നെങ്കിൽ അതുപോലുമില്ലാതാക്കുന്നതായിരുന്ന രീതിയിലായിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ
ചില ഇടങ്ങളിൽ മൗനമാണ് ഏറ്റവും നല്ലത്. മൗനം പാലിച്ചതിന്റെ പേരിൽ ഒരിക്കലും ഖേദിക്കേണ്ടിവരില്ല. പക്ഷേ സംസാരിച്ചതിന്റെ പേരിൽ ഖേദിച്ചെന്ന് വരാം. മൗനം പലപ്പോഴും ബലമുള്ള ഒരു ഊന്നുവടിയാണ് സ്വയം വീഴാതിരിക്കാനും മറ്റുള്ളവരെ വീഴ്ത്താതിരിക്കാനും. കോടതി വിധിക്ക് ശേഷം പുറത്തുവന്ന ദിലീപിന്റെ പ്രതികരണങ്ങൾ അപ്പോൾ അനിവാര്യമായിരുന്നോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഒന്നുമില്ലായ്മയിൽ നിന്നും തന്റെ കലാപരമായ കഴിവുകൊണ്ടും ബുദ്ധികൊണ്ടും കഠിനാധ്വാനം കൊണ്ടും മലയാള സിനിമയിലെ സമസ്ത മേഖലകളെയും കൈക്കുമ്പിളിൽ ഒതുക്കിയ നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലയളവുകൊണ്ടാണ് അദ്ദേഹം സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ ഒപ്പമെത്തിയത്. അദ്ദേഹത്തോടുള്ള ജനങ്ങളുടെ ഇഷ്ടം, അവർ ദിലീപിന് ജനപ്രിയ നായകൻ എന്ന് പേരും ചാർത്തികൊടുത്തു. അന്നൊക്കെ ദിലീപിന്റെ ഒരു ചിത്രം വരാൻ കണ്ണുംനട്ടിരുന്ന പ്രേക്ഷകരിൽ നല്ലൊരു ഭാഗം ഇന്ന് ദിലീപ് അഭിനയിക്കുന്ന ചിത്രങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം അരങ്ങേറിയിട്ടുണ്ടോ എന്നത് സംശയമാണ്. അതായത് സിനിമാപ്രേമികൾ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ സ്നേഹിച്ചിരുന്ന ഒരു നടനെ വെറുക്കുന്ന അവസ്ഥ, തള്ളിപ്പറയുന്ന അവസ്ഥ. എന്നാൽ സിനിമാ രംഗത്തെ ആരും തന്നെ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹത്തെ ചേർത്തുനിർത്തുകയാണ് ചെയ്യുന്നത്. ദിലീപിന്റെ 85 ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ ‘രാമലീല’ എന്ന ചിത്രം ചിലരൊക്കെ ബഹിഷ്കരിക്കണമെന്ന് അന്ന് ആഹ്വാനം ചെയ്തപ്പോൾ മഞ്ജു വാരിയർ അന്ന് നടത്തിയ ഒരു പ്രസ്താവന നമുക്ക് മുൻപിൽ ഉണ്ടല്ലോ, സിനിമയെ സിനിമയായിട്ട് കാണണമെന്നും അത് ഒരുപാട് പേരുടെ അന്നമാണെന്നും അതിന്റെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ടെന്നും പറഞ്ഞിരുന്നു. അത് മഞ്ജു വാരിയർ മാത്രമല്ല അന്ന് ദിലീപിനെ എതിർത്ത് രംഗത്തുവന്ന പല സിനിമാക്കാരുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു.
രാമലീല’ വിജയിച്ചപ്പോൾ ദിലീപ് നിരപരാധിയാണ് ജനങ്ങളെല്ലാം അയാളോടൊപ്പമാണ് അതുകൊണ്ടാണ് ജനം ഈ സിനിമ വലിയൊരു വിജയമാക്കിയതെന്ന് ദിലീപ് അനുകൂലികൾ തട്ടിവിട്ടിരുന്നു. അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, പിന്നീട് വന്ന ദിലീപ് ചിത്രങ്ങൾ ഒന്നും തന്നെ നിലം തൊട്ടിട്ടില്ല. നൂറുകണക്കിന് കോടികളാണ് ദിലീപ് ചിത്രങ്ങളിലൂടെ നിർമാതാക്കൾക്ക് നഷ്ടമായത്. ദിലീപിന് വലിയൊരു തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വരുന്ന സിനിമയാണ് ‘ഭഭബ’ ‘ഭയ ഭക്തി ബഹുമാനം’. വിജയം ഉറപ്പുവരുത്താനായി മോഹൻലാൽ എന്ന മേമ്പടി കൂടി ചേർത്തിട്ടുണ്ട്.
ഈ ചിത്രം റിലീസ് ആകുന്നതോടുകൂടി സിനിമാ രംഗത്തുള്ളവരെല്ലാം ദിലീപിനോട് ഭയ ഭക്തി ബഹുമാനത്തോടെ പെരുമാറുമെന്നുള്ള പ്രതീക്ഷയും അദ്ദേഹത്തിനുണ്ടാകാം. ഈ പ്രതീക്ഷകളെ എല്ലാം അപ്പാടെ തകിടം മറിച്ചത് കോടതി വിധി കേട്ട് പുറത്തിറങ്ങി വന്ന ദിലീപിന്റെ ശരീരഭാഷയും പ്രതികരണവുമാണ്, അവിടെ ഒരൽപം ‘ഭഭബ’ കാണിച്ചിരുന്നുവെങ്കിൽ പ്രശ്നം ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നു. ഇത്രയൊക്കെ അനുഭവിച്ചിട്ടും അൽപം പോലും മാനസാന്തരം വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
വിധി കേട്ട് പുറത്തുവന്നയുടനെ മഞ്ജു വാരിയരെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും മീഡിയയെയും ഒക്കെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രതികരണം. ആർക്കെങ്കിലും അയാളോട് അല്പം സ്നേഹമുണ്ടായിരുന്നെങ്കിൽ അതുപോലുമില്ലാതാക്കുന്നതായിരുന്നു ആ പ്രകടനം. അന്ന് കോടതിയിലേക്ക് കയറിപ്പോയ ദിലീപ് വളരെ വിനയത്തോടെ പാവത്താനെ പോലെ കയറി പോകുന്നത് കണ്ടപ്പോൾ പലർക്കും വിഷമം തോന്നിയിരുന്നു. എന്നാൽ തിരിച്ചിറങ്ങി വന്നപ്പോൾ കാണിച്ച ധിക്കാരവും അഹങ്കാരവും ഒക്കെ ഞാൻ മാറിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു. ഇത് കാണുമ്പോൾ ഒരു പഴയ കാര്യം ഓർമ വരികയാണ് ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ സഹോദരൻ ചാനലിലൂടെ പറഞ്ഞ ഒരു കാര്യമുണ്ട്, ‘ചേട്ടൻ ഒന്നിറങ്ങിക്കോട്ടെ ഞങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ, ഒരറ്റം മുതൽ ആരംഭിക്കുമെന്ന്’.
ഒരുപക്ഷേ ഇപ്പോൾ അതിന്റെ തുടക്കം കുറിച്ചതായിരിക്കാം. ദിലീപിന്റെ അപ്പോഴത്തെ വാക്കുകൾ അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് വിശ്വസിക്കുന്ന വലിയ ഒരു ജനവിഭാഗത്തിന് അമർഷവും ദേഷ്യവും ഉളവാക്കുന്നതായിരുന്നു. ഇതിന്റെയൊക്കെ പ്രതിഫലനം ആയിട്ടാകാം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിൽ ദിലീപ് അഭിനയിച്ച സിനിമയുടെ പ്രദർശനം തടഞ്ഞത്. ദിലീപിന്റെ ‘ഈ പറക്കും തളിക’ എന്ന സിനിമ ബസ്സിൽ കണ്ട സ്ത്രീകൾ രോഷാകുലരായി പ്രതിഷേധിച്ച് ചിത്രം നിർത്തിവപ്പിച്ചു. ഈ ബസ്സിലെ യാത്രക്കാരിൽ ആരും തന്നെ ദിലീപുമായി വ്യക്തിപരമായ വൈരാഗ്യമുളളവരോ ദിലീപിന്റെ ഡേറ്റ് കിട്ടാത്ത സിനിമാക്കാരോ ആരും തന്നെയായിരുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ് അവരെന്നോർക്കുക.
അതുപോലെതന്നെ എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പൺ വിതരണ പരിപാടിയുടെ ഉദ്ഘാടകനായി ദിലീപിന്റെ പേര് വച്ച് പരസ്യം ചെയ്തിരുന്നു. എന്നാൽ ക്ഷേത്ര ഭരണാധികാരികളിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായതിനാൽ ദിലീപ് അതിൽനിന്നും പിന്മാറുകയാണുണ്ടായത്. ഇവരാരും നേരത്തെ ദിലീപിനോട് വ്യക്തിപരമായി വിരോധമോ അടുപ്പമോ ഉണ്ടായിരുന്നവരായിരുന്നില്ല. വിധി വന്ന ശേഷം പുറത്തിറങ്ങിയ ദിലീപ് ആദ്യത്തെ അമ്പെയ്തത് മഞ്ജു വാരിയരുടെ നേർക്കായിരുന്നു. എന്നാൽ ആ അമ്പിന്റെ മുനകൂടിച്ചു കൊണ്ട് മഞ്ജു വാരിയർ രംഗത്തെത്തി. അവർ പറയുന്നു ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ഇത് ആസൂത്രണം ചെയ്ത ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിൽ ഉണ്ടെന്നുള്ളത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂ.
മഞ്ജു വാരിയരുടെ ഈ പ്രസ്താവനയിലൂടെ പകൽ വെളിച്ചത്തിൽ നിൽക്കുന്ന ഈ പ്രതി ആരാണെന്ന് പൊതുജനത്തിന്റെ മുൻപിൽ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. അന്ന് ആദ്യം സംശയത്തോടെ പറഞ്ഞിരുന്ന കാര്യം ഇന്ന് ശക്തമായി വ്യക്തമാക്കി തന്നിരിക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും മഞ്ജു വാരിയർ ‘ഭഭബ’ വിജയിപ്പിക്കണമെന്നും എല്ലാവരും കാണണമെന്നുമൊക്കെ പറഞ്ഞ് രംഗത്ത് വരാനും സാധ്യതയുണ്ട്. കാരണം ആ പടത്തിൽ ചെറിയ വേഷത്തിലാണെങ്കിലും മോഹൻലാലും ഉണ്ടല്ലോ. ഫാൽക്കെ അവാർഡ് മേടിച്ചു തിളങ്ങിനിന്ന മോഹൻലാലിന്റെ പ്രഭയ്ക്ക് മങ്ങലേൽപ്പിച്ചതാണ് ഈ കോടതിവിധി. പടത്തിന്റെ പ്രമോഷന്റെ ഭാഗമായി ദിലീപിന്റെ ചിത്രത്തോടൊപ്പം മോഹൻലാലിന്റെ ചിത്രം കൂടി കണ്ടപ്പോൾ ജനത്തിന് ഹാലിളകി.
ഇതിന് മറ്റൊരു കാരണം കൂടി പൊതുസമൂഹം പറയുന്നുണ്ട്. അതിജീവിതയ്ക്കൊപ്പമാണെന്ന് പറഞ്ഞുകൊണ്ട് വേട്ടക്കാരനുവേണ്ടി പ്രാർഥിച്ചു. മോഹൻലാലിനെ പോലെ ഒരാൾ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കാതിരിക്കുമോ, അതിന്റെ ഫലമായിട്ടാണ് കോടതിവിധി ഇങ്ങനെയാകാൻ കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. വിധി പുറത്തുവന്നതിനുശേഷം നമ്മുടെ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ ആരും തന്നെ അതിജീവിതയെ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ഒന്നും തന്നെ ചെയ്തില്ല, അവർ പ്രതികരിച്ചില്ല. ഇതൊക്കെയാണ് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന ആക്ഷേപം. അവരെയൊക്കെ സംബന്ധിച്ച് അവരാരും അങ്ങനെയൊന്നും പറയില്ല. ഉന്നതരെ ഒന്നും വെറുപ്പിക്കാൻ അവർ നിൽക്കുകയുമില്ല. അവരൊക്കെ എല്ലാത്തിനെയും ബിസിനസ് കണ്ണുകൾ കൊണ്ട് നോക്കിക്കാണുന്നവരാണ്.
ഇനി സിനിമയെപ്പറ്റി പറഞ്ഞാൽ, എന്തൊക്കെ പറഞ്ഞാലും ആരൊക്കെ പറഞ്ഞാലും സിനിമ നല്ലതാണെങ്കിൽ എല്ലാവരും കാണുകയും ചെയ്യും, അത് വിജയിക്കുകയും ചെയ്യും. ഈ പടത്തിനെ സംബന്ധിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏതാനും ദിവസങ്ങൾ തിയറ്റർ നിറയ്ക്കാനുള്ള ഫാൻസുകാർ മോഹൻലാലിനും ഉണ്ട് ദിലീപിനും ഉണ്ട്. പടത്തിന് ഗംഭീര റിപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല. പടം അഭിപ്രായമില്ലാതെ തകർന്നടിഞ്ഞാൽ അത് ദിലീപിന്റെ സിനിമ ഭാവിയെ കാര്യമായി ബാധിക്കുകയും ചെയ്യും. ഈ ചിത്രം ദിലീപിന്റെ ജീവൻ മരണ പോരാട്ടം തന്നെയാണ്.
ഇവിടെ ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറയുവാനുള്ളത് ഒരു സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവകാശം ഇവിടെ നമുക്കോരോരുത്തർക്കുമുണ്ട്. സിനിമയെ തകർക്കുന്ന രീതിയിലുള്ള സൈബർ ആക്രമണം, അതുകൊണ്ട് ഉപജീവനം നടത്തുന്നവരുടെ അന്നം മുട്ടിക്കുന്ന രീതിയിൽ ആകരുത്. ഒരു ദിലീപ് മാത്രമല്ല അതിന്റെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനമുണ്ട് അവരുടെ വിയർപ്പുമുണ്ട്. ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളുമുണ്ട്. അതൊക്കെ ഓർക്കുമ്പോഴാണ് ദിലീപിനെ എതിർക്കുമ്പോഴും സിനിമയെ എതിർക്കാത്തത്. സിനിമ ഉണ്ടായതുകൊണ്ടാണല്ലോ അതിജീവിതയും മഞ്ജു വാരിയരും ഒക്കെ ഉണ്ടായത്. സിനിമയും സിനിമക്കാരും നിലനിൽക്കുന്നത് നിങ്ങൾ ഉള്ളതുകൊണ്ടാണ്. ഇനി എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ, ഞാൻ എപ്പോഴും പൊതുസമൂഹത്തോടൊപ്പമാണ്, അതിജീവിതക്കൊപ്പവും.