സഹോദരി സന്യാസ ജീവിതം സ്വീകരിച്ചതിനെക്കുറിച്ച് നടി നിഖില വിമല്‍. ചേച്ചിയുടെ തീരുമാനത്തെ താന്‍ മാനിക്കുന്നുവെന്നാണ് നിഖില പറയുന്നത്. സഹോദരിയുടെ പ്രൊഫഷന്‍ ആയിട്ടാണ് താന്‍ കാണുന്നത്. ഡോക്ടറാകണം, നടിയാകണം എന്നൊക്കെ പോലെയുളള ചോയ്‌സാണ് സന്യാസ ജീവിതമെന്നും ആ തീരുമാനമെടുക്കാന്‍ സഹോദരിയ്ക്ക് അവകാശമുണ്ടെന്നും നിഖില പറയുന്നു.
മനോരമയുടെ ഹോര്‍ത്തൂസില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍. സഹോദരിയും താനും ചെറുപ്പത്തില്‍ ശത്രുക്കളെപ്പോലെയായിരുന്നു. വളര്‍ന്നതോടെയാണ് ഇരുവരും അടുക്കുന്നത്. ഇന്ന് തനിക്ക് ഒരു കവചം പോലെയാണ് സഹോദരിയെന്നും നിഖില വിമല്‍ പറയുന്നു.
‘എന്റെ സുഹൃത്തുക്കള്‍ അവളെ ചാര്‍ലി ചേച്ചിയെന്നാണ് വിളിച്ചിരുന്നത്. ചാര്‍ലിയിലേത് പോലെ യാത്രകള്‍ പോയിരുന്ന, ഒരുപാട് പഠിക്കുന്ന, ഇപ്പോഴും പഠിക്കുന്ന ആളാണ്. അത്രയും ബുദ്ധിയും വിവരവുമൊക്കെയുള്ളയാള്‍ എടുക്കുന്ന തീരുമാനം എന്ന നിലയില്‍ ഞാനതിനെ ബഹുമാനിക്കുന്നു. അതിന്റെ കൂടെ നില്‍ക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. അമ്മയ്ക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു. ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, അവളെ കല്യാണം കഴിപ്പിച്ച് വിടണം എന്നൊരു പ്രതീക്ഷ നിങ്ങള്‍ക്ക് ഉണ്ടായിരുന്നുവോ എന്ന്. ഇല്ലെന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നെ എന്താ എന്ന് ഞാനും ചോദിച്ച’. നിഖില വിമല്‍ പറയുന്നു.
പഠിച്ച് ഡോക്ടര്‍ ആകണമെന്ന് പറയുന്നതു പോലെയും നടിയാകണമെന്നും ലോക പ്രശസ്തയാകണമെന്നുമൊക്കെ ആഗ്രഹിക്കുന്നത് പോലെ തന്നെയുള്ള അവളുടെ ആഗ്രഹമാണ്. അത് വേണ്ട എന്ന് പറയാനാകില്ലെന്നും താരം പറയുന്നു.
‘ഞാനും ചേച്ചിയും ചെറുപ്പത്തില്‍ എല്ലാ സഹോദരങ്ങളെയും പോലെ തന്നെയായിരുന്നു. എനിക്ക് അവളേയും അവള്‍ക്ക് എന്നേയും കണ്ടുകൂടായിരുന്നു. ഇതില്‍ ആരെങ്കിലും ഒരാള്‍ മരിച്ചു പോകണേ എന്ന് ചിന്തിച്ചിരുന്ന അത്രയും ശത്രുതയിലായിരുന്നു. എനിക്കൊരു ബുക്കുണ്ടായിരുന്നു. ഇഷ്ടമുള്ള ചേച്ചിമാരുടെ പേരെഴുതിയത്. അമ്മയുടെ ഡാന്‍സ് ക്ലാസില്‍ വരുന്ന ചേച്ചിമാരുടെ പേരൊക്കെ അതില്‍ എഴുതിവെക്കും. പക്ഷെ ഇവളുടെ പേര് മാത്രം അതില്‍ ഇല്ല. ഇപ്പോഴും പറയും, നിനക്ക് ഇഷ്ടമുള്ള ചേച്ചിമാരുടെ ലിസ്റ്റില്‍ പോലും ഞാനുണ്ടായിരുന്നില്ല എന്ന്’ നിഖില പറയുന്നു.
‘ഒരു പ്രായം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. കഴിഞ്ഞ പത്ത് വര്‍ഷമേ ആയിട്ടുണ്ടാകൂ ഞങ്ങള്‍ ഇത്രയും ക്ലോസ് ആയിട്ട്. ഇപ്പോള്‍ എനിക്കൊരു ഷീല്‍ഡ് പോലെയാണ് അവള്‍. എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്ന്, ഞാനത് കുളമാക്കി എന്ന് പറയുന്ന അവസ്ഥയില്‍ കൊണ്ടു കൊടുത്താലും അവളത് പരിഹരിച്ച് തരും. അവള്‍ സന്യാസം സ്വീകരിച്ചു, അത് അവളുടെ പ്രൊഫഷന്‍ പോലെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ ചോയ്‌സുകളില്‍ വിശ്വസിക്കുന്ന ആളാണ്. എല്ലാവർക്കും അവരവരുടെതായ ചോയ്‌സുകളെടുക്കണം എന്നാണ് എന്റെ വിശ്വാസം. അങ്ങനെ അവളെടുത്ത ചോയ്‌സ് ആണത്. ചേച്ചിയുടെ കല്യാണം കൂടാന്‍ പറ്റിയില്ല എന്ന വിഷമം മാത്രമേ എനിക്കുള്ളൂ’എന്നും നിഖില വിമല്‍ പറയുന്നു.