മധ്യപ്രദേശിൽ സർക്കാർ ജീവനക്കാർ ജീവനൊടുക്കി. സഹപ്രവർത്തകർ അപവാദപ്രചരണം നടത്തിയതിൽ മനംനൊന്താണ് ജീവനക്കാർ കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണ് ജീവനൊടുക്കിയത്.
എസ്ഡിആർഎഫ് സംഘമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മിഥുന്‍റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് കിണറിന് സമീപത്തെത്തിയത്. ഇരുവരും മൊബൈല്‍ ഫോണുകളും ചെരിപ്പുകളും ബൈക്കും കിണറിനരികിൽ എടുത്തുവെച്ചാണ് ചാടിയത്.
പൊലീസ് ഇരുവരുടെയും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. സഹപ്രവർത്തകർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ സഹിക്കവയ്യാതെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു. താനും മിഥുനും തമ്മിൽ വഴിവിട്ട ബന്ധമാണെന്ന് സഹപ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും എന്നാൽ മിഥുൻ തനിക്ക് മകനെപ്പോലെയാണെന്നും കുറിപ്പിൽ പറയുന്നു.