അഹമ്മദാബാദ് ആകാശം ദുരന്തം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ആഘാതത്തിൽ നിന്ന് മുക്തനാകാതെ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ. 241 പേരുടെ ജീവൻ കവർന്ന ജൂൺ 12-ലെ എയർ ഇന്ത്യ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാൻ എന്ന് പറയുമ്പോഴും മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണ് വിശ്വാസിന്‍റെ ജീവിതം.
ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താൻ ഒറ്റക്കാണ് കഴിയുന്നതെന്നും ഭാര്യയോടും മകനോടും സംസാരിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടീഷ് പൗരനായ വിശ്വാസ്, ഏതാനും സീറ്റുകൾ അകലെയായിരുന്ന ഇളയ സഹോദരൻ അജയ് അപകടത്തിൽ മരിച്ചപ്പോൾ താൻ മാത്രം രക്ഷപ്പെട്ടതിന്‍റെ കഠിനമായ വേദന പങ്കുവെച്ചു. "ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. അതൊരു അത്ഭുതമാണ്," അദ്ദേഹം പറഞ്ഞു. സഹോദരന്‍റെ വേർപാട് അദ്ദേഹത്തിൽ വലിയൊരു ശൂന്യതയാണ് അവശേഷിപ്പിച്ചത്. "എനിക്ക് എന്‍റെ സഹോദരനെ നഷ്ടപ്പെട്ടു. അവൻ എനമ്‍റെ നട്ടെല്ലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ എപ്പോഴും എന്നെ പിന്തുണച്ചു. "ഇപ്പോൾ ഞാൻ ഒറ്റക്കാണ്. ഞാൻ റൂമിൽ ഒറ്റക്കിരിക്കുന്നു, ഭാര്യയോടും മകനോടും സംസാരിക്കുന്നില്ല. എന്‍റെ വീട്ടിൽ ഒറ്റക്കിരിക്കാനാണ് എനിക്കിഷ്ടം," വിശ്വാസ് കൂട്ടിച്ചേർത്തു.
വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി ചികിത്സക്ക് ശേഷം ഇന്ത്യയിൽ നിന്ന് ലെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയശേഷം അദ്ദേഹം തുടർ ചികിത്സയൊന്നും തേടിയിട്ടില്ല.