കോട്ടയം : ‘സെലിബ്രേഷൻ സാബു’, പേര് കേൾക്കുമ്പോൾ ആരായാലും വിചാരിക്കും ജീവിതം ആഘോഷമാക്കുന്ന ഒരു മനുഷ്യനാണെന്ന് . പക്ഷെ ഇയാൾ ആഘോഷമാക്കുന്നത് മദ്യത്തോടൊപ്പമാണ്. ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വിൽപനക്കാരനായ ‘സെലിബ്രേഷൻ സാബു’ എന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പിൽ ചാർലി തോമസിനെ ചങ്ങനാശ്ശേരി എക്സൈസ് സംഘം കഴിഞ്ഞ കഴിഞ്ഞ ദിവസം പിടികൂടി.
വളയം കുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അഥിതി തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിവരികയായിരുന്നു പ്രതി. 204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഹണി ബീ, സിക്സർ, സെലിബ്രേഷൻ, ഓൾഡ് ചെഫ്, കൊറിയർ നെപ്പോളിയൻ തുടങ്ങി ഏത് ബ്രാൻഡു കസ്റ്റമർ ആവശ്യപ്പെട്ടാലും പകലെന്നോ പാതിരാത്രിയെന്നോ ഇല്ലാതെ കൃത്യമായി എത്തിച്ചു നൽകിയിരുന്നു. 400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ ദിവസം 150 കുപ്പിയോളം വിറ്റിരുന്നു .
എക്സൈസ് ഷാഡോ ടീമിലെ അംഗങ്ങളായ കെ.ഷിജു, പ്രവീൺ കുമാർ എന്നിവർ ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ചാർലിയുടെ മദ്യ ഗോഡൗൺ കണ്ടെത്തിയത്. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിലാഷ്, അസ്സിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആന്‍റണി മാത്യു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാജേഷ്.ആർ, ഷിജു.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്.കെ.നാണു, പ്രവീൺ കുമാർ, കണ്ണൻ.ജി.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീബ.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സിയാദ്.എസ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.