വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവതി യുഎസിൽ പിടിയില്‍. സഹോദരന് നൽകാനാണ് വസ്ത്രങ്ങൾ എടുത്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പുരുഷന്മാരുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് യുവതി മോഷ്ടിക്കാൻ ശ്രമിച്ചത്. 'മേഡ് ഇൻ യുഎസ്എ' ഉൽപ്പന്നങ്ങളോട് തന്‍റെ സഹോദരന് വലിയ ഇഷ്ടമുണ്ടെന്നും, എന്നാൽ അവ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് താൻ സാധനങ്ങൾ എടുത്തതെന്നും യുവതി പൊലീസിനോട് പറഞ്ഞതായാണ് വിവരം .
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, വസ്ത്രങ്ങൾ പണമടയ്ക്കാതെ എടുത്തു എന്ന് ആരോപിക്കപ്പെട്ട യുവതി പൊലീസുകാരുമായി സംസാരിക്കുന്നതും, കരയുന്നതും മാപ്പ് അപേക്ഷിക്കുന്നതും കാണാം. സാധനങ്ങൾക്ക് പണം നൽകാൻ താൻ മറന്നുപോയി എന്നാണ് യുവതി അവകാശപ്പെട്ടത്. കൈവിലങ്ങ് അണിയിക്കരുതെന്നും, തനിക്ക് ഒരു അവസരം നൽകണം എന്നും യുവതി പൊലീസിനോട് അപേക്ഷിക്കുന്നുണ്ട്.
യുവതി മടി കാണിച്ചിട്ടും, പിന്നീട് കൈവിലങ്ങ് അണിയിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയുടെ വ്യക്തിഗത വിവരങ്ങളോ, സ്റ്റോറിന്‍റെ കൃത്യമായ സ്ഥലമോ, മോഷ്ടിച്ച സാധനങ്ങളുടെ മൂല്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.