കേരളത്തിലെ മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹാരിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്നു കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റും ലത്തീൻ സമുദായ വക്താവുമായ ജോസഫ് ജൂഡ് പ്രസ്താവിച്ചു.
ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെ കുറിച്ച് പറയുന്നില്ല. ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ പ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യവും നീതിയും ലഭിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് സാമുദായിക സംവരണം. ഇതനുസരിച്ചാണ് രാജ്യത്തെ പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും സാമുദായിക സംവരണം ലഭിച്ചുവരുന്നത്. അല്ലാതെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം ലഭിക്കുന്നത്.